രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി മാധ്യമങ്ങളെ കണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. താൻ കാരണം പാർട്ടിയും പാർട്ടി പ്രവർത്തകരും പ്രതിസന്ധിയിലാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് വാർത്താ സമ്മേളനത്തിൽ രാഹുൽ പറഞ്ഞത്. താൻ കാരണം ആരും തലകുനിക്കേണ്ടി വരരുത്. പാർട്ടിയും പ്രതിസന്ധിയിലാകരുതെന്നും രാഹുൽ പറഞ്ഞു. യുവതികളുടെ ആരോപണങ്ങൾക്കിടെ രാഹുലിന്റെ രാജിക്കായി മുറവിളി ഉയരുന്നതിനിടെയായിരുന്നു അടൂരിലെ വീട്ടിൽ മാധ്യമങ്ങളെ കണ്ടത്.
തനിക്കെതിരെ ആരോപണമുന്നയിച്ച ട്രാൻസ് വുമൺ അവന്തികയെ കുറിച്ച് പറഞ്ഞാണ് രാഹുൽ തുടങ്ങിയത്. രാഹുൽ മോശമായി മെസേജ് അയച്ചുവെന്നായിരുന്നു ട്രാൻസ് വ്യക്തിയായ അവന്തികയുടെ ആരോപണം. ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് അവന്തിക വിളിച്ചിരുന്നും തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും രാഹുൽ സൂചിപ്പിച്ചു. ആഗസ്റ്റ് ഒന്നിന് അവന്തികയുമായി നടന്ന സംഭാഷവും രാഹുൽ മാധ്യമപ്രവർത്തകർക്കു മുന്നിൽ പങ്കുവെച്ചു.
''തന്നെ ഒരു റിപ്പോർട്ടർ വിളിച്ചിരുന്നെന്നും മോശം അനുഭവം ഉണ്ടായോ എന്നു ചോദിച്ചതായും അവന്തിക എന്നോടു പറഞ്ഞു. അപ്പോൾ സി.പി.എം വാലും തലയും ഇല്ലാത്ത ആരോപണം എനിക്കെതിരെ ഉന്നയിക്കുന്ന സമയമായിരുന്നു. ചേട്ടനെ കുടുക്കാൻ ശ്രമം ഉണ്ടെന്നു അവന്തിക പറഞ്ഞു. ഞാൻ അവന്തികയെ അങ്ങോട്ട് വിളിച്ചതല്ല, ഇങ്ങോട്ട് വിളിച്ചതാണ്. അവന്തിക കോൾ റെക്കോർഡ് ചെയ്തെന്നു എന്നോടു പറഞ്ഞു. ആ റെക്കോഡിങ് ഞാന്‍ ചോദിച്ചു''- രാഹുൽ പറഞ്ഞു.
രാഹുൽ സുഹൃത്താണ് മോശമായി സംസാരിച്ചിട്ടില്ലെന്ന് അവന്തിക പറയുന്ന ശബ്ദസന്ദേശമാണ് ആണ് രാഹുൽ പുറത്തുവിട്ടത്. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോൾ ഉണ്ടായത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞ് രാഹുല്‍ വാര്‍ത്താ സമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്തു.
തന്നെ ബലാത്സംഗം ചെയ്യണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച് രാത്രികളിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നായിരുന്നു അവന്തികയുടെ പ്രധാന ആരോപണം. മൂന്ന് വർഷമായി രാഹുലിനെ പരിചയമുണ്ട്. ആദ്യമൊക്കെ രാത്രി 11ന് ശേഷമാണ് ഫോണിൽ വിളിച്ചിരുന്നത്. പിന്നീട് നിരന്തരം വിളിക്കാൻ തുടങ്ങി. ലൈംഗിക വൈകൃതമുള്ളയാളെ പോലെയാണ് രാഹുൽ സംസാരിച്ചിരുന്നതെന്നും അവന്തിക വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയം സംസാരിച്ചിരുന്നില്ല. സന്ദേശങ്ങളെല്ലാം ലൈംഗിക ചുവയുള്ളവയായിരുന്നു. റിനി ജോർജിന്‍റെ വെളിപ്പെടുത്തലാണ് തനിക്കും കാര്യങ്ങൾ തുറന്നു പറയാൻ പ്രേരണയായത്. ചില കോൺഗ്രസ് നേതാക്കളോടും സുഹൃത്തുക്കളോടും താൻ ഇതേക്കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. ബി.ജെ.പി പ്രവർത്തകയായ അവന്തിക, ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ രാഹുലിനെ വെല്ലുവിളിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.