തൃശൂരിൽ സ്കൂൾകെട്ടിടത്തിന്റെ തകർന്ന സീലിങ്
തൃശൂർ: തൃശൂരിൽ സർക്കാർ യു.പി സ്കൂളിൽ സീലിങ് തകർന്നു വീണു. കോടാലി ഗവൺമെന്റ് യു.പി സ്കൂളിലാണ് സംഭവം. മഴക്കെടുതി മൂലം ജില്ലാ കലക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ ഇന്ന് സ്കൂളിൽ അധ്യയനം ഉണ്ടായിരുന്നില്ല. ഇതുമൂലം വലിയ ദുരന്തമാണ് ഒഴിവായത്.
ഷീറ്റിനടിയിലെ ജിപ്സം ബോർഡ് തകർന്നു വീഴുകയായിരുന്നു. സ്കൂളിൽ ദിവസം അസംബ്ലി കൂടുന്നതിന് ഉപയോഗിക്കുന്ന ഹാളാണ് തകർന്നത്. 2023ലാണ് ഹാൾ സീലിങ് ചെയ്തത്. 54 ലക്ഷം രൂപ ചെലവിലാണ് ഹാൾ നവീകരിച്ചത്. ഈ സീലിങ് ഇന്ന് പുലർച്ചയോടെ പൂർണമായും തകർന്ന് വീഴുകയായിരുന്നു.
പത്ത് വർഷം മുമ്പാണ് സ്കൂളിലെ ഈ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. അന്ന് തന്നെ കെട്ടിട നിർമാണത്തിലെ ആശാസ്ത്രീയത ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു. രണ്ട് മാസം മുമ്പ് സീലിങ്ങിലേക്ക് വെള്ളം ഇറങ്ങിയപ്പോഴും പരാതി നൽകിയിരുന്നുവെങ്കിലും തുടർ നടപടികളുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സ്കൂളിന് മുമ്പിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തുണ്ട്. വാർഡ് മെമ്പർ ഉൾപ്പടെയുള്ളവർ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.