‘പാലിയേക്കരയിൽ കരാർ 323 കോടിക്ക്, 1700 കോടി പിരിച്ചു, ടോൾ എന്നേക്കുമായി നിർത്തണം, ഇത് ജനങ്ങളുടെ വിജയം!’ -നിയമയുദ്ധം നയിച്ച ഷാജി കോടങ്കണ്ടത്ത്

കൊച്ചി: 323 കോടിക്ക് കരാർ ഏറ്റെടുത്ത നിർമാണക്കമ്പനി 723 കോടിക്ക് പണിപൂർത്തിയാക്കിയെന്ന് കള്ളക്കണക്ക് നൽകിയതായും ഇതിനകം 1700 കോടി പിരിച്ചുവെന്നും പാലിയേക്കരയിലെ ടോൾ പിരിവിനെതിരെ നിയമയുദ്ധം നയിച്ച കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്. ടോൾ പിരിവ് എന്നേക്കുമായി നിർത്തണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും എങ്കിലും ഒരുമാസത്തേക്ക് നിർത്തിവെച്ച ഹൈകോടതി ഉത്തരവിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടോൾ പിരിവിനെതിരെ സമരം ചെയ്ത എല്ലാ പാർട്ടിയിലെയും പ്രവർത്തകർക്കും പൊതുജനങ്ങൾക്കുും കോടതിവിധി സമർപ്പിക്കുന്നതായി ഷാജി കൂട്ടിച്ചേർത്തു. ഇത് സാധാരണക്കാരുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

പാലിയേക്കരയിൽ തകർന്ന റോഡിലെ ടോൾ പിരിവ് ഒരുമാസത്തേക്ക് നിർത്തിവെക്കണമെന്നാണ് ഹൈകോടതി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് ഉത്തരവിട്ടത്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ യാത്രചെയ്യുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണെന്നും അതിനാൽ ടോള്‍ പിരിക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് ഒരുമാസത്തേക്ക് വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നാലാഴ്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും.


തകർന്ന റോഡുകൾ നന്നാക്കുമെന്ന് ദേശീയപാത അതോറിറ്റി ഒരുമാസം മുൻപ് നൽകിയ വാക്ക് പാലിച്ചില്ലെന്ന് കോടതി വിമർശിച്ചു. എന്നാൽ സർവീസ് റോഡ് സൗകര്യം നൽകിയിരുന്നുവെന്നും സർവിസ് റോഡ് തകർന്നതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാനാകുമെന്ന് ദേശീയപാതാ അതോറിറ്റി റിപ്പോർട്ട് നൽകി.

റോഡ് മോശമാണെങ്കില്‍ ടോള്‍ പിരിക്കുന്നത് ശരിയാണോയെന്ന് ഹൈകോടതി ആരാഞ്ഞിരുന്നു. അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കണമെന്ന് ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

നേരത്തെ പാലിയേക്കരയിലെ ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ദേശീയപാതയിലെ അടിപ്പാത നിര്‍മാണം മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായ ഗതാഗതം ഉറപ്പുവരുത്തുംവരെ പാലിയേക്കരയിലെ ടോള്‍പിരിവ് നിര്‍ത്തിവെയ്ക്കണമെന്നാണ് കലക്ടര്‍ ഉത്തരവിട്ടിരുന്നത്. അതേസമയം പാലിയേക്കരയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് നടപടി ഉണ്ടാകണമെന്ന് കോടതി ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

Tags:    
News Summary - Shaji Kodankandath against paliyekkara toll plaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.