കൊച്ചി: ഛത്തീസ്ഗഡിൽ മലയാളികളായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ കെ.സി.ബി.സി ജാഗ്രതാ കമ്മീഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദുർഗ് പൊലീസ് ജൂലൈ 25ന് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഈ നടപടി അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്നും ജാഗ്രതാ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
ക്രൈസ്തവർക്കെതിരെയുള്ള വർധിച്ചുവരുന്ന അക്രമസംഭവങ്ങൾ, ലക്ഷ്യം വെച്ചുള്ള ഉപദ്രവങ്ങൾ, ആരാധനാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ എന്നിവ കണക്കിലെടുത്ത് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ന്യൂനപക്ഷകാര്യ മന്ത്രിയോടും അടിയന്തരവും നിർണായകവുമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ അഭ്യർത്ഥിച്ചു. മതപരമായ പശ്ചാത്തലം പരിഗണിക്കാതെ എല്ലാ പൗരന്മാരുടെയും ഭരണഘടനാപരമായ അവകാശങ്ങൾക്കും സാമുദായിക സൗഹാർദ്ദത്തിനും നീതിക്കും വേണ്ടി കേന്ദ്രസർക്കാർ മൗനം വെടിയാതെ കാവൽക്കാരായി വർത്തിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ദൗർഭാഗ്യകരമായ ഈ സംഭവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും മിഷനറിമാർക്കും നേരെയുള്ള വർധിച്ചുവരുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. തീവ്രവാദ ഗ്രൂപ്പുകൾ മതപരിവർത്തന നിരോധന നിയമങ്ങളെ ആയുധമാക്കുന്നത് നീതിയല്ലെന്നും, ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഗുരുതരമായ ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു.
‘കത്തോലിക്കാ മിഷനറിമാർ നിർബന്ധിത മതപരിവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ മേഖലകളിലെ സഭയുടെ സേവനങ്ങൾ കാരുണ്യത്തിലും പൊതുനന്മയിലുമുള്ള പ്രതിബദ്ധതയിലൂന്നിയതാണ്. മതം തിരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിൽ പറയുന്ന മൗലികാവകാശമാണ്. ഈ അവകാശത്തെ ക്രിമിനൽവൽക്കരിക്കാനോ അടിച്ചമർത്താനോ ഉള്ള ഏതൊരു ശ്രമവും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണ്. ഇന്ത്യയുടെ മതേതര ജനാധിപത്യ തത്വങ്ങളെ ഇത് ദുർബലപ്പെടുത്തും.
വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെയും കന്യാസ്ത്രീകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കണം. ഭാവിയിൽ ഇത്തരം അധികാര ദുർവിനിയോഗം തടയാൻ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ കൈക്കൊള്ളണം. മതഭ്രാന്ത് തടയാനും ആൾക്കൂട്ട ആക്രമണങ്ങൾ തടയാനും ഇന്ത്യ അതിന്റെ ജനാധിപത്യ, മതേതര, ഉൾക്കൊള്ളുന്ന സ്വത്വം കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാനും സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം’ -കെ.സി.ബി.സി ജാഗ്രതാ കമ്മീഷൻ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.