ബാഹുബലിയിൽ തള്ളിയ പുതിയ മണ്ണും കെട്ടിടം പൊളിച്ച മാലിന്യങ്ങളും
മംഗളൂരു: ധർമസ്ഥലയിൽ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം. ശനിയാഴ്ച ഖനനം ആരംഭിച്ച ബാഹുബലി കുന്നിന്റെ താഴ്വരയിലെ നിർണായക വനമേഖലയിൽ വലിയ അളവിൽ പുതിയ മണ്ണും മാലിന്യവും തള്ളിയതായി കണ്ടെത്തി.
ഇത് തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടിയാണെന്ന് ധർമസ്ഥലയിൽ കാണാതായ മെഡിക്കൽ വിദ്യാർഥിനി അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ടിനെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകൻ എൻ. മഞ്ജുനാഥ് ആരോപിച്ചു. ഏകദേശം 10 അടി പുതിയ മണ്ണും വിവിധതരം മാലിന്യങ്ങളും പിന്നീട് സ്ഥലത്ത് നിക്ഷേപിച്ചതിനാൽ ദുരുപയോഗത്തിന്റെ സംശയം ശക്തമായി ഉയർന്നുവരുന്നു.
ധർമസ്ഥലയിലും പരിസരത്തും കൂട്ട ശവസംസ്കാരങ്ങൾ നടത്തിയെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ഈ സ്ഥലം പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന സ്വാധീനമുള്ള നിക്ഷിപ്ത താൽപര്യക്കാരായിരിക്കാം മാലിന്യം തള്ളൽ നടത്തിയത്. പുതിയ മണ്ണ് നിക്ഷേപിച്ച സ്ഥലത്ത് ഏഴ് അടി വരെ കുഴിച്ചിട്ടും മനുഷ്യാവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയില്ല.
അത്തരം അവശിഷ്ടങ്ങൾ ഇപ്പോൾ അപ്രത്യക്ഷമായിട്ടുണ്ടെങ്കിൽ, അത് സ്വാഭാവിക കാരണങ്ങളാൽ ആയിരിക്കാൻ സാധ്യതയില്ലെന്നും അവ നീക്കം ചെയ്യാനോ മറച്ചുവെക്കാനോ മനഃപൂർവമായ ശ്രമത്തിന്റെ ഫലമാണെന്നും അഭിഭാഷകൻ മഞ്ജുനാഥ് ആരോപിച്ചു. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി ഈ സങ്കീർണമായ ദേശം അടുത്തിടെ തെരഞ്ഞെടുത്തത് വളരെ സംശയാസ്പദമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.