പാലക്കാട്: കേരളത്തിൽനിന്നുള്ള കത്തോലിക്കാ കന്യാസ്ത്രീകളായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെ ഛത്തിസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഒരു വശത്ത് കന്യാസ്ത്രീകളെ രക്ഷിക്കാൻ എന്ന പേരു പറഞ്ഞ് സംസ്ഥാന സെക്രട്ടറിയെ ഛത്തീസ്ഗഢിലേക്കയക്കുകയും മറുവശത്ത് സംസ്ഥാന വക്താവിനെ ഏഷ്യാനെറ്റിൽ അയച്ച് കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായികരിക്കുകയുമാണ് ബി.ജെ.പി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ഛത്തീസ്ഗഡിലെ ബി.ജെ.പി മുഖ്യമന്ത്രി പരസ്യമായി കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ചു കഴിഞ്ഞു. ബി.ജെ.പിയുടെ കേരളത്തിലെ വക്താക്കൾ ചാനലുകളിൽ അതിക്രൂരമായാണ് കന്യാസ്ത്രീകളെ മനുഷ്യകടത്തുകാർ എന്ന പേരിൽ ആക്ഷേപിക്കുന്നത്, അറസ്റ്റിനെ ന്യായീകരിക്കുന്നത്. കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും ഇക്കാര്യത്തിൽ പാലിക്കുന്ന മൗനം ലജ്ജാകരമാണ്. ബി.ജെ.പിക്ക് ക്രിസ്ത്യാനികളുടെ വോട്ട് മാത്രം മതി.
മോദി വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് നിലക്കുനിർത്താവുന്ന അണികളെ പക്ഷേ ക്രൈസ്തവരെ ആക്രമിക്കാനായി കയറൂരി വിട്ടിരിക്കുകയാണ്. അരുത് എന്നൊരു വാക്ക് പോലും പ്രധാനമന്ത്രി മോദി ഇതുവരെ ക്രൈസ്തവ വിരോധികളായ അണികളോട് പറഞ്ഞിട്ടില്ല. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും തുല്യതയും ഇവിടെ നിഷേധിക്കപ്പെടുകയാണ്. രാജ്യത്തെമ്പാടും സംഘപരിവാർ നടത്തുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരെ ബഹുജന രോഷം ഉയരേണ്ടതുണ്ട്’ -അദ്ദേഹം പറഞ്ഞു.
മനുഷ്യക്കടത്ത്, നിർബന്ധ മതപരിവർത്തനം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ അംഗങ്ങളായ കന്യാസ്ത്രീകളെ ഈ മാസം 26ന് ഗവ. റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. നാരായൺപുർ ജില്ലയിൽനിന്നുള്ള മൂന്നു ആദിവാസി യുവതികളെ ആഗ്രയിലെ കോൺവന്‍റിലേക്ക് ഗാർഹികജോലിക്കായി കൊണ്ടുപോകുന്നതിനിടെയാണ് അറസ്റ്റ്. നാരായൺപുരുകാരനായ സുഖ്മാൻ മാണ്ഡവി എന്നയാളുടെ കൂടെ റെയിൽവേ സ്റ്റേഷനിലെത്തിയ യുവതികളോട് സംശയം തോന്നിയ ടിക്കറ്റ് പരിശോധകൻ അന്വേഷിച്ചപ്പോൾ കന്യാസ്ത്രീകളുടെ സഹയാത്രികരാണ് എന്ന മറുപടി കിട്ടി. പരിശോധകൻ ഉടനെ പ്രദേശത്തെ ബജ്റംഗ്ദൾ പ്രവർത്തകരെ വിവരമറിയിച്ചു. അവർ സംഘടിച്ചു സ്റ്റേഷനിലെത്തി ബഹളംവെച്ചതോടെ റെയിൽവേ പൊലീസ് കന്യാസ്ത്രീകളെയും തദ്ദേശീയനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാരതീയ ന്യായസംഹിത 143ാം വകുപ്പ് അനുസരിച്ച് മനുഷ്യക്കടത്ത് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ മൂവരെയും ആഗസ്റ്റ് എട്ടുവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
സന്ദീപ് വാര്യരുടെ കുറിപ്പുകളുടെ പൂർണരൂപം:
ഛത്തീസ്ഗഡിലെ ബിജെപി മുഖ്യമന്ത്രി പരസ്യമായി കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ചു കഴിഞ്ഞു. ബിജെപിയുടെ കേരളത്തിലെ വക്താക്കൾ ചാനലുകളിൽ അതിക്രൂരമായാണ് കന്യാസ്ത്രീകളെ മനുഷ്യ കടത്തുകാർ എന്ന പേരിൽ ആക്ഷേപിക്കുന്നത്, അറസ്റ്റിനെ ന്യായീകരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും ഇക്കാര്യത്തിൽ പാലിക്കുന്ന മൗനം ലജ്ജാകരമാണ്. ബിജെപിക്ക് ക്രിസ്ത്യാനികളുടെ വോട്ട് മാത്രം മതി. മോദി വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് നിലയ്ക്കുനിർത്താവുന്ന അണികളെ പക്ഷേ ക്രൈസ്തവരെ ആക്രമിക്കാനായി കയറൂരി വിട്ടിരിക്കുകയാണ്. അരുത് എന്നൊരു വാക്ക് പോലും പ്രധാനമന്ത്രി മോദി ഇതുവരെ ക്രൈസ്തവ വിരോധികളായ അണികളോട് പറഞ്ഞിട്ടില്ല. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും തുല്യതയും ഇവിടെ നിഷേധിക്കപ്പെടുകയാണ്. രാജ്യത്തെമ്പാടും സംഘപരിവാർ നടത്തുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരെ ബഹുജന രോഷം ഉയരേണ്ടതുണ്ട്.
----------------------
ഒരു വശത്ത് കന്യാസ്ത്രീകളെ രക്ഷിക്കാൻ എന്ന പേരു പറഞ്ഞ് സംസ്ഥാന സെക്രട്ടറിയെ ഛത്തീസ് ഗഡിലേക്കയക്കുന്നു . മറുവശത്ത് സംസ്ഥാന വക്താവിനെ ഏഷ്യാനെറ്റിൽ അയച്ച് കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായികരിക്കുന്നു
രാജീവ് ചന്ദ്രശേഖരാ, സുരേന്ദ്രനെ പാത്തിരുക്ക്, മുരളീധരനെ പാത്തിരുക്ക്, കുമ്മനത്തെ പാത്തിരുക്ക്, പിള്ളയെ പാത്തിരുക്ക്. ഉന്നൈപ്പോൽ ഒരു നടികനെ പാക്കവേ ഇല്ലെഡാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.