തിരുവനന്തപുരം: താൻ പാർട്ടി വിടുന്നുവെന്ന് തരത്തിലുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്. ബി.ജെ.പി വിരുദ്ധ, കോൺഗ്രസ് ഇതര നിലപാടാണ് തന്‍റേതെന്നും തന്നെ അറിയുന്നവർ പ്രാചാരണങ്ങൾ വിശ്വസിക്കില്ല എന്ന് ഉറപ്പുണ്ടെന്നും ഫേസ്ബുക്കിൽ കുറിപ്പിൽ മാത്യു ടി. തോമസ് വ്യക്തമാക്കി.
വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിനായി ചിലർ കണ്ടമാനം ബുദ്ധിമുട്ടുന്നത് കണ്ടതു കൊണ്ട് മാത്രമാണ് കുറിപ്പ്. ബി.ജെ.പിയും കോൺഗ്രസും ജനവിരുദ്ധ നയങ്ങൾ ഒരു പോലെ നടപ്പാക്കുന്നവരാണ്. കോൺഗ്രസ് ഉദ്ഘാടനം ചെയ്ത നയവ്യതിയാനം ബി.ജെ.പി കൂടുതൽ തീവ്രമായി നടപ്പാക്കുകയാണ്.
പാർട്ടിയുടെ ദേശീയ പ്ലീനറി സമ്മേളനം അവസാനം നടന്നപ്പോൾ ഈ നിലപാടിനെ അടിസ്ഥാനപ്പെടുത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത് താനാണ്. അതിൽ തന്നെ ഉറച്ചു നിൽക്കുന്നത് കൊണ്ടാണ് പാർട്ടിയുടെ അഖിലേന്ത്യ നേതൃത്വം വ്യത്യസ്തമായ നിലപാട് സ്വീകരിച്ചപ്പോൾ, അതിനോട് യോജിക്കുന്നില്ല എന്ന പരസ്യ നിലപാട് കൂട്ടായി എടുത്തു ബദൽ സംഘടന സംവിധാനത്തിനുള്ള നിയമപരമായ നടപടികൾ നടത്തുന്നത്.
2009ൽ അന്ന് പാർട്ടി പ്രസിഡന്റ് ആയിരുന്ന എം.പി. വീരേന്ദ്രകുമാർ കോൺഗ്രസിനോടൊപ്പം ചേർന്നപ്പോഴും തങ്ങൾ കുറച്ചു പേർ കൂടെ കൂടിയില്ല എന്നത് കൂടി ഓർക്കണം. പല തവണ പൊതു തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച തനിക്ക് വേണ്ടി അത്യധ്വാനം ചെയ്തവരെ വഞ്ചിക്കില്ലെന്ന ധാർമികത മാത്രമല്ല, രാഷ്ട്രീയബോധം ഈ നിലപാടിൽ തുടരുവാനാണ് തന്നോട് ആവശ്യപ്പെടുന്നതെന്നും മാത്യു ടി. തോമസ് എഫ്.ബി കുറിപ്പിൽ പറയുന്നു.
ഞാൻ രാഷ്ട്രീയ മലക്കം മറിച്ചിലിന് ഒരുങ്ങുന്നു എന്നൊരു വ്യാജ വാർത്ത ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടു.
എന്നെ അറിയുന്നവർ അത് വിശ്വസിക്കില്ല എന്നെനിക്കുറപ്പുണ്ട്. എന്നാൽ ആ വ്യാജത്തെ പ്രചരിപ്പിക്കുന്നതിനായി ചിലർ കണ്ടമാനം ബുദ്ധിമുട്ടുന്നത് കണ്ടതു കൊണ്ട് മാത്രം ഈ കുറിപ്പ്. 👇
ബി ജെ പി വിരുദ്ധ, കോൺഗ്രസ്സ് ഇതര നിലപാടാണ് എന്റേത്. അവരിരുവരും ജനവിരുദ്ധ നയങ്ങൾ ഒരു പോലെ നടപ്പാക്കുന്നവരാണ്. കോൺഗ്രസ്സ് ഉത്ഘാടനം ചെയ്ത നയവ്യതിയാനം ബി ജെ പി കൂടുതൽ തീവ്രമായി നടപ്പാക്കുന്നു. ഒപ്പം വർഗീയതയും വളരുന്നു, വളർത്തുന്നു.
എന്റെ പാർട്ടിയുടെ ദേശീയ പ്ലീനറി സമ്മേളനം അവസാനം നടന്നപ്പോൾ ഈ നിലപാടിനെ അടിസ്ഥാനപ്പെടുത്തി രാഷ്ട്രീയ പ്രമേയം ഞാനാണ് അവതരിപ്പിച്ചത്.
അതിൽ തന്നെ ഉറച്ചു നിൽക്കുന്നത് കൊണ്ടാണ് പാർട്ടിയുടെ അഖിലേന്ത്യ നേതൃത്വം വ്യത്യസ്തമായ നിലപാട് സ്വീകരിച്ചപ്പോൾ, അതിനോട് യോജിക്കുന്നില്ല എന്ന പരസ്യ നിലപാട് കൂട്ടായി എടുത്തു ബദൽ സംഘടനാ സംവിധാനത്തിനുള്ള നിയമപരമായ നടപടികൾ നടത്തുന്നത്.
2009ൽ, അന്ന് പാർട്ടി പ്രസിഡന്റ് ആയിരുന്ന ശ്രീ. എം. പി. വീരേന്ദ്രകുമാർ കോൺഗ്രസിനോടൊപ്പം ചേർന്നപ്പോഴും ഞങ്ങൾ കുറച്ചു പേർ കൂടെ കൂടിയില്ല എന്നത് കൂടി ഓർക്കുമല്ലോ.
പല തവണ പൊതു തെരെഞ്ഞെടുപ്പുകളിൽ മത്സരിച്ച എനിക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്തവരെ വഞ്ചിക്കില്ല എന്ന ധാർമികത മാത്രമല്ല,എന്റെ രാഷ്ട്രീയ ബോധം ഈ നിലപാടിൽ തുടരുവാനാണ് എന്നോട് ആവശ്യപ്പെടുന്നത്. വികൃതമായ പ്രചാരണങ്ങൾ ഒഴിവാക്കിയാലും 🙏
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.