റോഡ്രിഗോ, മെസ്സി, സുവാരസ്
കൊൽക്കത്ത: നവംബറിൽ അർജന്റീന ടീമിന്റെ കേരളത്തിലേക്കുള്ള വരവ് ഉറപ്പിച്ച ആവേശത്തിലാണ് ഫുട്ബാൾ ആരാധകർ. ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച് അർജന്റീന ഫുട്ബാൾ അസോസിയേഷൻ ഔദ്യോഗികമായി ഉറപ്പു നൽകിയതെങ്കിലും അതിനും മുമ്പേ ഉറപ്പിച്ചതാണ് ലയണൽ മെസ്സിയുടെ ഇന്ത്യയിലേക്കുള്ള പര്യടനം.
‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ’ എന്ന് പേരിട്ട മെസ്സിയുടെ ഇന്ത്യൻ പര്യടനം ഡിസംബർ 12 മുതൽ 15 വരെ നാലു ദിവസങ്ങളിലായാണ് ഷെഡ്യൂൾ ചെയ്തത്. ഡിസംബർ 12ന് കൊൽക്കത്തയിലാണ് പര്യടനത്തിന് തുടക്കം കുറിക്കുന്നത്. രണ്ടു ദിവസത്തിനു ശേഷം, അഹമ്മദബാദിലേക്ക് അദ്ദേഹം പറക്കും. 14ന് മുംബൈയിലും 15ന് ന്യൂഡൽഹിയിലുമായി അവസാനിക്കുന്ന പര്യടനത്തിനിടെ ലയണൽ മെസ്സി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തും.
‘ഗോട്ട് ടൂറിൽ’ മെസ്സി മാത്രമല്ല, തനിക്കൊപ്പം കഴിഞ്ഞ പതിറ്റാണ്ടു കാലം കളത്തെ ത്രസിപ്പിച്ച ഒരുപിടി ഇതിഹാസ താരങ്ങളും മെസ്സിക്കൊപ്പം ഇന്ത്യയിലേക്ക് പുറപ്പെടുന്നതായാണ് വാർത്തകൾ. അർജന്റീന ദേശീയ ടീമിലും ഇന്റർ മയാമിയിലും മെസ്സിയുടെ വലംകൈയായി തുടരുന്ന റോഡ്രിഗോ ഡി പോൾ, ബാഴ്സലോണയിലും ഇൻറർമയാമിയിലും മെസ്സിയുടെ കൂട്ടുകാരനായ ലൂയി സുവാരസ്, മറ്റു താരങ്ങളായ ജോർഡി ആൽബ, സെർജിയോ ബുസ്കറ്റ്സ് തുടങ്ങിയ സൂപ്പർ താരങ്ങളാണ് മെസ്സികൊപ്പം ഇന്ത്യയിലേക്ക് പറക്കുന്നത്.
എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയുമുണ്ടായിട്ടില്ല.
ഈ മാസം 28നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ മെസി തന്നെ തന്‍റെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യ സന്ദർശിക്കുന്ന വിവരം ഔദ്യോഗികമായി പുറത്തുവിടുമെന്ന് ടൂർ പ്രമോട്ടർ സതാദ്രു ദത്ത പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായുള്ള വീഡിയോയും മെസി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.