കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. പവന്റെ വിലയിൽ 560 രൂപയുടെ വർധനയാണ് ഉണ്ടായത്. 75,760 രൂപയായാണ് പവന്റെ വില ഉയർന്നത്. ഗ്രാമിന്റെ വില 70 രൂപയാണ് ഉയർന്നത്. 9470 രൂപയായാണ് വില ഉയർന്നത്. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.
സ്പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് 3,386.30 ഡോളറായി. ജൂലൈ 23ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയതിന് ശേഷമാണ് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം, സ്വർണത്തിന്റെ ഭാവിവിലകൾ ഉയർന്നിട്ടുണ്ട്.
യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.9 ശതമാനം ഉയർന്ന് 3,484.10 ഡോളറിലേക്ക് എത്തി.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും സ്വർണവില ഉയർന്നിരുന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്. 160 രൂപയുടെ വില വർധനവാണ് ഉണ്ടായത്. ഗ്രാമിന്റെ വിലയിൽ 20 രൂപയുടെ വർധനവാണ് ഉണ്ടായത്. 9400 രൂപയായാണ് വില വർധിച്ചത്. ഡോണാൾഡ് ട്രംപിന്റെ തീരുവ വർധിപ്പിച്ചതിന് പിന്നാലെ ക്രമാനുഗതമായി സ്വർണവില വർധിച്ചിരുന്നു.
നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കത്തിനു പുറമേ, റഷ്യൻ എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം കൂടി അധിക തീരുവ ചുമത്തുന്ന എക്സിക്യുട്ടിവ് ഉത്തരവിൽ കഴിഞ്ഞ ദിവസം ട്രംപ് ഒപ്പുവെച്ചിരുന്നു. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് തീരുമാനം കനത്ത തിരിച്ചടിയാകും.
ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിച്ച പകരച്ചുങ്കം നടപ്പാക്കുന്നത് മൂന്നുതവണ മാറ്റിവെച്ചശേഷമാണ് അധിക തീരുവ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയുമായി വ്യാപാര ചർച്ചകൾക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.