മുംബൈ: ഡോണൾഡ് ട്രംപിന്റെ അധിക തീരുവക്ക് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
സെൻസെക്സ് 335 പോയിന്റ് നഷ്ടത്തോടെ 80,208.28ൽ വ്യപാരം ആരംഭിച്ചപ്പോൾ നിഫ്റ്റി 114.15 പോയിന്റ് നഷ്ടത്തോടെയാണ് വ്യപാരം തുടങ്ങിയത്. 24,460 പോയിന്റിലാണ് നിഫ്റ്റിയിൽ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ട്രംപിന്റെ തീരുവ ഭീഷണിക്ക് പിന്നാലെ കേരളത്തിൽ ഉൾപ്പടെ സ്വർണവില ഉയരുകയാണ്.
പവന് 75000 രൂപ പിന്നിട്ടിട്ടും കേരളത്തിൽ സ്വർണവില കുറയാതെ തുടരുകയാണ്. സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്. 160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണൾഡ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വർണവില ഉയരുന്നത്.
ഗ്രാമിന്റെ വിലയിൽ 20 രൂപയുടെ വർധനവാണ് ഉണ്ടായത്. 9400 രൂപയായാണ് വില വർധിച്ചത്. ഡോണൾഡ് ട്രംപിന്റെ തീരുവ മൂലം ലോകവിപണിയിലും സ്വർണവില ഉയരുകയാണ്. സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ കാണുന്നതിനാലാണ് വില ഉയരുന്നത്.
സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഔൺസിന് 3,380 ഡോളറായി ഉയർന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.3 ശതമാനം ഉയർന്ന് 3,443.30 ഡോളറായാണ് വില ഉയർന്നത്.
ഇന്ത്യക്കുള്ള തീരുവ 50 ശതമാനമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിയിരുന്നു. നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കത്തിനു പുറമേ, റഷ്യൻ എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം കൂടി അധിക തീരുവ ചുമത്തുന്ന എക്സിക്യുട്ടിവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് തീരുമാനം കനത്ത തിരിച്ചടിയാകും.
ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിച്ച പകരച്ചുങ്കം നടപ്പാക്കുന്നത് മൂന്നുതവണ മാറ്റിവെച്ചശേഷം വ്യാഴാഴ്ച പ്രാബല്യത്തിൽ വരാനിരിക്കേയാണ് ട്രംപിെന്റ നടപടി. 25 ശതമാനം പകരച്ചുങ്കം വ്യാഴാഴ്ച നിലവിൽ വരുമെങ്കിലും പിഴയായി ചുമത്തിയ 25 ശതമാനം അധിക തീരുവ 21 ദിവസത്തിനുശേഷമായിരിക്കും പ്രാബല്യത്തിൽ വരുക. ഇന്ത്യക്കെതിരെ 24 മണിക്കൂറിനുള്ളിൽ അധികതീരുവ ചുമത്തുമെന്ന് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്നതിനാൽ ഇന്ത്യയുമായി വ്യാപാരം നടത്താനാകുന്നില്ലെന്നാണ് ട്രംപിെന്റ ആരോപണം. യുക്രെയ്നുമായി യുദ്ധം തുടരുന്ന റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യക്കെതിരെ തീരുവക്ക് പുറമേ, പിഴയും ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.