കൊച്ചി: പവന് 75000 രൂപ പിന്നിട്ടിട്ടും കേരളത്തിൽ സ്വർണവിലയിൽ കുറവില്ല. സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്. 160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണൾഡ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വർണവില ഉയരുന്നത്.
ഗ്രാമിന്റെ വിലയിൽ 20 രൂപയുടെ വർധനവാണ് ഉണ്ടായത്. 9400 രൂപയായാണ് വില വർധിച്ചത്. ഡോണൾഡ് ട്രംപിന്റെ തീരുവ മൂലം ലോകവിപണിയിലും സ്വർണവില ഉയരുകയാണ്. സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ കാണുന്നതിനാലാണ് വില ഉയരുന്നത്.
സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഔൺസിന് 3,380 ഡോളറായി ഉയർന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.3 ശതമാനം ഉയർന്ന് 3,443.30 ഡോളറായാണ് വില ഉയർന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും സ്വർണവില കൂടിയിരുന്നു. എക്കാലത്തെയും ഉയർന്ന വിലയായ പവന് 75,040 രൂപയാണ് കഴിഞ്ഞ ദിവസം സ്വർണത്തിന് രേഖപ്പെടുത്തിയത്. ജൂലൈ 23നാണ് പൊന്നിന്റെ ഇതിന് മുമ്പ് റെക്കോഡിലെത്തിയത്. കഴിഞ്ഞ ദിവസം ഗ്രാമിന് 80 രൂപ കൂടി 9370 രൂപയിലും പവന് 640 രൂപ വർധിച്ച് 74,960 രൂപയുമായിരുന്നു.
അതേസമയം, ഇന്ത്യക്കുള്ള തീരുവ കഴിഞ്ഞ ദിവസം ഡോണാൾഡ് ട്രംപ് ഉയർത്തിയിരുന്നു. 50 ശതമാനമായാണ് തീരുവ വർധിച്ചത്. നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കത്തിനു പുറമേ, റഷ്യൻ എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം കൂടി അധിക തീരുവ ചുമത്തുന്ന എക്സിക്യുട്ടിവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് തീരുമാനം കനത്ത തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.