പൊട്ടിയ സ്ലൈറ്റിൽ
എഴുതിപഠിക്കാൻ മാത്രം
നിയോഗിതനായ
ഒരക്ഷരമായിരുന്നു ഞാൻ
മായ്ച്ചു കളയുമെന്നുറപ്പുണ്ടായിട്ടും
ആവർത്തിച്ചെഴുതാൻ
തലകുനിച്ചു നിന്ന ഒറ്റക്ഷരം
കടൽ തീരത്തെഴുതിയ
ഒരുവാക്കായിരുന്നു ഞാൻ
തിരമാല വരുമെന്നറിഞ്ഞിട്ടും
മാഞ്ഞുപോകുമെന്നുറപ്പുള്ള
പ്രണയം നിറച്ച ഒറ്റവാക്ക്..
നിറയെ സ്വപ്നങ്ങളുള്ള
ഒരാളുടെ കാവ്യ ഭാവനയിൽ
ഉരുവം കൊണ്ട
ഒരലങ്കാരമായിരുന്നു ഞാൻ
കവിത വറ്റിയ വരികളിൽ
ചലനമറ്റു പോകുമെന്നുറപ്പുള്ള
ചമയങ്ങളണിഞ്ഞ ഒരലങ്കാരം
നിലാവ് പൊഴിക്കുന്നൊരു രാവിലെ
ഒറ്റ നക്ഷത്രമായിരുന്നു ഞാൻ
നക്ഷത്രക്കൂട്ടങ്ങളിൽ നിന്ന്
ഒറ്റയാവുമെന്ന് ഉറപ്പുണ്ടായിട്ടും
മിന്നി മറിയുന്ന ഒറ്റ നക്ഷത്രം.
ഒരു കരളും ഒരു ഹൃദയവും
മാത്രമുള്ള ഞാൻ
ഏകനാവുമെന്നുറപ്പുണ്ടായിട്ടും
ഹൃദയവും കരളും
പകുത്ത് കൊടുത്ത
ഒറ്റ മനുഷ്യനായിരുന്നു ഞാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.