രാജമൗലി മുസാലിയ മുതവാടിയോടൊപ്പം
‘SSMB29’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ എസ്.എസ്. രാജമൗലി കെനിയയിലെ വിദേശകാര്യ മന്ത്രി മുസാലിയ മുതവാടിയുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം, കായികം, വിനോദം എന്നീ മേഖലകളിൽ ഇന്ത്യയും കെനിയയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തത്. മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന SSMB29 ഒരു ആഗോള ആക്ഷൻ-സാഹസിക ചിത്രമായിട്ടാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രീകരണ സ്ഥലങ്ങൾക്കായാണ് രാജമൗലിയും സംഘവും കെനിയയിൽ എത്തിയത്.
120ലധികം രാജ്യങ്ങളിൽ ആഗോളതലത്തിൽ റിലീസ് ചെയ്യാനാണ് ചിത്രം ലക്ഷ്യമിടുന്നത്. പ്രിയങ്ക ചോപ്രയും പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രാജമൗലിയെ ‘ദർശകനായ കഥാകാരൻ’ എന്നാണ് മുസാലിയ വിശേഷിപ്പിച്ചത്. ഇതോടൊപ്പം ബാഹുബലി, ആർ.ആർ.ആർ തുടങ്ങിയ സിനിമകൾ ഇതിനകം ആഫ്രിക്കയിൽ എങ്ങനെ സ്വാധീനം ചെലുത്തിയെന്ന് പങ്കുവെച്ചു.
‘കഴിഞ്ഞ രണ്ടാഴ്ചക്കിടെ കെനിയ ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര നിർമാതാക്കളിൽ ഒരാളായ രാജമൗലി കെനിയയിൽ എത്തി. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, ശക്തമായ ആഖ്യാനങ്ങൾ, വിപ്ലവകരമായ ദൃശ്യങ്ങൾ, ആഴത്തിലുള്ള സാംസ്കാരിക അനുരണനം എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതിൽ രാജമൗലി പ്രശസ്തനാണ്. കിഴക്കൻ ആഫ്രിക്കയിലുടനീളമുള്ള വിപുലമായ സ്കൗട്ടിങ് ടൂറിന് ശേഷം 120 പേരടങ്ങുന്ന അദ്ദേഹത്തിന്റെ ക്രൂ അംഗങ്ങൾ കെനിയയെ തിരഞ്ഞെടുത്തു. ഏകദേശം 95% ആഫ്രിക്കൻ രംഗങ്ങളും ചിത്രീകരിക്കുന്ന പ്രാഥമിക ചിത്രീകരണ കേന്ദ്രമായി നമ്മുടെ രാജ്യത്തെയാണ് അദ്ദേഹം നിശ്ചയിച്ചത്.
മസായ് മാരയുടെ വിശാലമായ സമതലങ്ങൾ മുതൽ മനോഹരമായ നൈവാഷ, പരുക്കൻ സാംബുരു, ഐക്കണിക് അംബോസെലി എന്നിവ വരെ, കെനിയയുടെ പ്രകൃതിദൃശ്യങ്ങൾ ഇപ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമാണമായി മാറാൻ പോകുകയാണ്. 120ലധികം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഈ ചിത്രം ലോകമെമ്പാടുമുള്ള ബില്യണിലധികം പ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കെനിയയിൽ ചിത്രീകരിക്കാനുള്ള ഈ അവസരം സിനിമാറ്റിക് എന്നതിലുപരി നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യത്തെയും ആതിഥ്യമര്യാദയെയും സ്ഥാനത്തെയും കുറിച്ചുള്ള ശക്തമായ സാധ്യതകളുമാണ് എടുത്തുകാണിക്കുന്നത്. കെനിയ അഭിമാനത്തോടെ ഒപ്പം നിൽക്കുന്നു’ എന്നാണ് മുസാലിയ എക്സിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.