നിരവധി ചലച്ചിത്ര നിർമാതാക്കളുടെ പ്രിയപ്പെട്ട വിഷയമായി ഇന്ത്യൻ പുരാണങ്ങൾ മാറിയിട്ടുണ്ട്. സംവിധായകൻ ഓം റൗട്ടിന്‍റെ ആദിപുരുഷ് രാമായണ കഥ പറയുന്ന ചിത്രമായിരുന്നു. എന്നാൽ ചിത്രത്തിന് പ്രേക്ഷക സ്വീകാര്യത നേടാനായില്ല. നിതേഷ് തിവാരി തന്റെ രാമായണയും പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തിന്‍റേതായി പുറത്തുവന്ന ആദ്യ വിഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ, നടൻ വിഷ്ണു മഞ്ചു തന്റെ രാമായണ ചിത്രത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
ചിത്രത്തിന്‍റെ തിരക്കഥ തയാറായിട്ടുണ്ടെന്ന് വിഷ്ണു മഞ്ചു പറഞ്ഞു. എന്നാൽ തന്റെ രാമായണ പതിപ്പ് രാവണന്റെ ജീവിതത്തെ കേന്ദ്രീകരിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ നയൻദീപ് രക്ഷിതിന്‍റെ യൂട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിലാണ് വെളിപ്പെടുത്തൽ. ആരൊക്കെയാണ് കഥാപാത്രങ്ങൾ എന്ന് ചോദ്യത്തിന് രാമന്റെ വേഷത്തിനായി തന്റെ മനസ്സിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരേയൊരു വ്യക്തി നടൻ സൂര്യയാണെന്ന് വിഷ്ണു പറഞ്ഞു. സീതയുടെ വേഷത്തിനായി ആലിയ ഭട്ടിനെയും തെരഞ്ഞെടുത്തു.
'എന്റെ കൈവശം രാവണനെക്കുറിച്ചുള്ള ഒരു തിരക്കഥയുണ്ട്. രാവണന്‍റെ ജനനം മുതൽ മരണം വരെയുള്ള കഥ ഉൾക്കൊള്ളുന്നു. അതിനായി, 2009ൽ രാമനായി അഭിനയിക്കാൻ ഞാൻ സൂര്യയെ സമീപിച്ചു. പക്ഷേ, ബജറ്റ് എനിക്ക് വഴങ്ങാത്തതിനാൽ അത് നടന്നില്ല. എന്റെ അച്ഛൻ രാവണന്റെ വേഷം ചെയ്യേണ്ടതായിരുന്നു. അതിനുള്ള തിരക്കഥയും സംഭാഷണങ്ങളും എന്റെ പക്കലുണ്ട്, പക്ഷേ എനിക്ക് എപ്പോഴെങ്കിലും അത് ചെയ്യാൻ കഴിയുമോ എന്ന് അറിയില്ല' -വിഷ്ണു മഞ്ചു പറഞ്ഞു.
തനിക്ക് ഹനുമാന്റെ വേഷം ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൂര്യയുടെ സഹോദരനും നടനുമായ കാർത്തി ഇന്ദ്രജിത്തിന്റെ വേഷം ചെയ്യണമെന്ന് താൻ ആഗ്രഹിച്ചെന്നും വിഷ്ണു പറഞ്ഞു. ലക്ഷ്മണന്റെ കഥാപാത്രം വളരെ മൃദുവാണ് അതിനായി അത് ജൂനിയർ എൻ.ടി.ആറിന്റെ മൂത്ത സഹോദരൻ കല്യാൺ റാമിനെയും ജടായുവിന് വേണ്ടി, സത്യരാജിനെയുമാണ് തെരഞ്ഞെടുക്കുക എന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.