മനാമ: ജി.സി.സിയിലെ പല മേഖലയിലും അസ്ഥിര കാലാവസ്ഥയെന്ന് റിപ്പോർട്ട്. വ്യത്യസ്ത രീതിയിൽ കാലാവസ്ഥ നിലനിൽക്കുമ്പോഴും ബഹ്റൈനിൽ അനുഭവപ്പെടുന്നത് കനത്ത ചൂടും ഈർപ്പവും. കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ താപനില 45 ഡിഗ്രി സെൽഷ്യസാണ്. കനത്ത ചൂടിനൊപ്പമുള്ള ഹ്യുമിഡിറ്റി 95 ശതമാനം വരെയും രേഖപ്പെടുത്തിയിരുന്നു. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് പറയുന്നതനുസരിച്ച്, ഈ അവസ്ഥ അടുത്ത രണ്ട് ദിവസങ്ങളിലും തുടരുമെന്നാണ്.
ഈർപ്പം കാരണം ചൂട് കൂടുതലായി അനുഭവപ്പെടും. പുറത്തിറങ്ങുന്നവർക്ക് വലിയ രീതിയിലുള്ള അസ്വസ്ഥതകളാണ് ഇതുണ്ടാക്കുന്നത്. തണുത്ത പ്രതലങ്ങളിലോ റൂമുകൾക്കുള്ളിലോ അഭയം പ്രാപിക്കുകയാണ് പലരും. രാജ്യത്ത് രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് നാലു വരെ പുറം ജോലികൾ എടുക്കുന്നതിന് വിലക്കുണ്ട്. എന്നിരുന്നാലും ഈർപ്പം കാരണം എയർ കണ്ടീഷൻ ഇല്ലാത്തിടങ്ങളിൽ പോലും തുടരാൻ സാധിക്കാത്ത സാഹചര്യമാണ്. ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും ധാരാളം വെള്ളം കുടിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ജൂലൈ 30 ബുധനാഴ്ച മുതൽ ഒരാഴ്ചയോളം തുടരുന്ന വടക്കുപടിഞ്ഞാറൻ കാറ്റുകൾ രാജ്യത്ത് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കാറ്റുകൾ ഈർപ്പത്തിന് ഒരൽപ്പം ആശ്വാസം നൽകിയേക്കാം, പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ. എന്നിരുന്നാലും, താപനില ജൂലൈ മാസത്തിലെ സാധാരണ നിലവാരത്തിൽ തന്നെ തുടരും.
യു.എ.ഇയിൽ കനത്ത വേനൽച്ചൂടിനിടയിലും ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. അൽ ഐനിലെ ചില ഭാഗങ്ങളിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂടിക്കെട്ടിയ ആകാശത്തോടെ മിതമായതും കനത്തതുമായ മഴയാണ് ലഭിച്ചത്. ഇത് വേനൽച്ചൂടിൽ നിന്ന് താൽക്കാലിക ആശ്വാസമാണ് പ്രദേശത്ത് നൽകിയത്. ജൂലൈ 28 വരെ മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ കൂടുതൽ മഴക്ക് സാധ്യതയുണ്ട്. അതേസമയം, കഴിഞ്ഞ ആഴ്ച താപനില നേരിയതോതിൽ കൂടിയതായി കാണാം. ഏറ്റവും കൂടിയ താപനില 49 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആണ്. രാജ്യത്തുടനീളം ഈർപ്പത്തിന്റെ അളവും കൂടിയിട്ടുണ്ട്. ഉൾനാടൻ പ്രദേശങ്ങളിൽ ഈർപ്പം 80 മുതൽ 85 ശതമാനം വരെയാണ് രേഖപ്പെടുത്തിയത്. തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെയെത്തി. ആഗസ്റ്റ് 10 വരെയുള്ള രണ്ടാഴ്ച യു.എ.ഇയിൽ ഏറ്റവും കഠിനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
സൗദിയിൽ ഞായറാഴ്ച മുതൽ രാജ്യത്തിന്‍റെ തെക്കൻ മേഖലകളിൽ ദിവസങ്ങളോളം കനത്ത മഴയും പൊടിക്കാറ്റും ഉണ്ടാകുമെന്ന് പ്രനചനമുണ്ട്. നാഷണൽ സെന്‍റർ ഫോർ മെറ്റീരിയോളജിയുടെ വക്താവ് ഹുസൈൻ അൽ ഖഹ്താനിയുടെ അഭിപ്രായത്തിൽ, മക്ക, അബഹ, അസിർ, നജ്റാൻ, ജിസാൻ തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യേകിച്ച് പർവതപ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും താമസക്കാർ ജാഗ്രത പാലിക്കാനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.