കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വൻതോതിൽ ലഹരിവസ്തുക്കൾ കടത്താൻ ശ്രമം. നാല് ദശലക്ഷം നിരോധിത കാപ്റ്റഗൺ ഗുളികകൾ ക്രിമിനൽ അന്വേഷണ സംഘം പിടികൂടി. ജലശുദ്ധീകരണ പൈപ്പുകൾക്കുള്ളിൽ അസാധാരണമായ രീതിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ഏകദേശം 12 മില്യൺ ദീനാർ (39.35 മില്യൺ യു.എസ് ഡോളർ) വിലമതിക്കുന്നതാണ് ഇവയെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ മേൽനോട്ടത്തിലും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ്, കുവൈത്ത് ഫയർ ഫോഴ്‌സ് എന്നിവയുടെ സഹകരണത്തോടെയുമായിരുന്നു നടപടികൾ.
സൂചനകളുടെ അടിസ്ഥാനത്തിൽ ചരക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതും സഞ്ചരിച്ച വഴികളും നിരീക്ഷിച്ചു പിന്തുടർന്ന് പിടിച്ചെടുക്കുകയായിരുന്നു. കുവൈത്തിൽ എത്തിക്കുന്നതിന് മുമ്പ് ഒരു അറബ് രാജ്യത്തേക്കും ഒരു യൂറോപ്യൻ രാജ്യത്തേക്കും ഇവ കടത്തിയിരുന്നു.
പ്രതികളിൽ ഒരാളെ കുവൈത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. വിദേശത്തുള്ള പ്രധാന പ്രതിയെ പിടികൂടുന്നതിനായി നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇയാൾ താമസിക്കുന്ന രാജ്യത്തെ അധികാരികളുമായി ആശയവിനിമയം നടത്തിവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലഹരിമരുന്നു പിടികൂടുന്നതിന് സഹായിച്ച വിവിധ രാജ്യങ്ങളിലെ മയക്കുമരുന്ന് വിരുദ്ധ ഏജൻസികളുടെ സഹകരണത്തെ ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.