മസ്കത്ത് നഗരത്തിൽ അനധികൃതമായി ഉപേക്ഷിച്ച
വാഹനങ്ങൾ (ഫയൽ)
മസ്കത്ത്: തലസ്ഥാനനഗരിയുടെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി ഉപേക്ഷിച്ച വാഹനങ്ങൾ നീക്കണമെന്ന് വീണ്ടും ഉണർത്തി മസ്കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ ഉപേക്ഷിച്ച വാനങ്ങൾക്കെതിരെ നേരത്തേ നടപടിയെടുത്തിരുന്നു. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മസ്കത്തിന്റെ നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്നതാണ് പൊതുചത്വരങ്ങളിലും തെരുവുകളിലും കാറുകൾ ഉപേക്ഷിക്കുന്നത്.
വാഹനങ്ങൾ കൂടുതൽ ദിവസം പൊതുനിരത്തുകളിൽ ഉപേക്ഷിക്കപ്പെടുന്നത് റോഡ് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.
ദൈനംദിന പാതയിലോ പാർപ്പിടപരിസരങ്ങളുടെ പ്രവേശനകവാടങ്ങളിലോ ഇങ്ങനെ വാഹനം ഉപേക്ഷിച്ച് പോകുന്നതിനാൽ ഗതാഗതതടസ്സവും ഉണ്ടാകുന്നുണ്ട്. ദീർഘകാലത്തേക്ക് ഉപേക്ഷിക്കപ്പെടുന്ന കാറുകളിൽ മാലിന്യം അടിഞ്ഞുകൂടി പ്രാണികളുടെയും എലികളുടെയും സങ്കേതമായി മാറുന്നു.
സാമൂഹികവിരുദ്ധരും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്. കൂടുതൽ സമയം വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ തീപിടിത്തത്തിന് ഇടയാക്കിയേക്കുമെന്നും വാഹനമേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. മസ്കത്ത് മുനിസിപ്പാലിറ്റിയിലെ സൂപ്പർവൈസർമാരുടെ ശ്രദ്ധയിൽപെട്ടോ സ്വദേശികളുടെയും താസക്കാരുടെയും പരാതിയെ തുടർന്നോ ആണ് വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളിലധികവും നീക്കുന്നത്. എടുത്തുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. ഇക്കാലയളവിൽ ഉടമ വാഹനം എടുത്തുകൊണ്ടുപോകണം. ഇല്ലെങ്കിൽ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തിൽ വെക്കുകയും ചെയ്യും. ഉപേക്ഷിക്കപ്പെടുന്ന കാറുകളും ബസുകളും പിടിച്ചെടുക്കുമ്പോൾ ഉടമകളുടെ പേരിൽ 200 റിയാൽ പിഴയും ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.