പ്ലസ് ടുവിന് ശേഷം ഇന്ത്യയിലെ ശ്രദ്ധേയ സ്ഥാപനങ്ങളിൽ പ്രവാസി വിദ്യാർഥികൾക്ക് പഠനാവസരം ലഭിക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയായ ഡാസ 2025ന് (ഡയറക്ട് അഡ്മിഷൻ ഓഫ് സ്റ്റുഡന്റ്സ് എബ്രോഡ്) ജൂലൈ 30 മുതൽ ആഗസ്റ്റ് മൂന്നു വരെ https://dasanit.org/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി), മറ്റ് പ്രീമിയർ സ്ഥാപനങ്ങൾ, സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളിലാണ് പ്രവേശനത്തിന് അവസരം. കോഴിക്കോട് എൻ.ഐ.ടി, കോട്ടയത്തുള്ള ഐ.ഐ.ഐ.ടി എന്നിവ ‘ഡാസ’ വഴി പ്രവേശനം ലഭിക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളാണ്. ഡൽഹി ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് മാനുഫാക്ചറിങ് ടെക്നോളജി (റാഞ്ചി), ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റി, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി, പുതുച്ചേരി ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി എന്നിവ മറ്റു പ്രീമിയർ സ്ഥാപനങ്ങളിൽ പെടുന്ന ചിലതാണ്.
വിവിധ ബ്രാഞ്ചുകളിലായുള്ള എൻജിനീയറിങ് ബിരുദ പ്രോഗ്രാമുകൾക്ക് പുറമെ, അഞ്ചു വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് എം.ടെക്, ഇന്റഗ്രേറ്റഡ് എം.ബി.എ (ബി.ടെക്+എം.ബി.എ), ബാച്ചിലർ ഓഫ് ആർക്കിടെക്ചർ, ബാച്ചിലർ ഓഫ് പ്ലാനിങ് എന്നിങ്ങനെ ഒട്ടനവധി കോഴ്സുകളിലെ പ്രവേശനത്തിനാണ് അവസരമുള്ളത്. റൂർക്കേല എൻ.ഐ.ടിക്കാണ് ഇത്തവണത്തെ പ്രവേശന നടത്തിപ്പ് ചുമതല.
സാർക്ക്, നോൺ സാർക്ക് രാജ്യങ്ങളിലെ കുട്ടികൾക്ക് ‘ഡാസ’ വഴി നേരിട്ടപേക്ഷിക്കാം. പ്ലസ് ടു വരെയുള്ള പഠന കാലത്തിനിടക്ക് അവസാന എട്ടു വർഷത്തിനിടെ രണ്ടു വർഷമെങ്കിലും വിദേശത്ത് പഠിച്ചിരിക്കുകയും പ്ലസ് ടു പരീക്ഷ വിദേശത്തിരുന്ന് വിജയിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്. ജെ.ഇ.ഇ മെയിൻ 2025ലെ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് ചിൽഡ്രൻ ഓഫ് ഇന്ത്യൻ വർക്കേഴ്സ് ഇൻ ഗൾഫ് കൺട്രി (സി.ഐ.ഡബ്ല്യു.ജി) എന്ന സ്കീം വഴിയും അപേക്ഷിക്കാം. ‘ഡാസ’ കാറ്റഗറിയിലെ മൊത്തം സീറ്റുകളിലെ മൂന്നിലൊന്ന് സീറ്റുകളാണ് സി.ഐ.ഡബ്ല്യു.ജി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഈ കാറ്റഗറിയിലെ സീറ്റുകളുടെ പ്രവേശനത്തിന് അപേക്ഷിക്കണമെങ്കിൽ രക്ഷിതാക്കളിൽ ഒരാളെങ്കിലും ഈ രാജ്യങ്ങളിൽ ഏതിലെങ്കിലും 2025ലെ ഏതെങ്കിലും തീയതി വരെ ജോലി ചെയ്യുന്നവരായിരുന്നിരിക്കണം.
മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയും കെമിസ്ട്രി, ബയോടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, ബയോളജി എന്നിവയിൽ ഏതെങ്കിലുമൊരു വിഷയവുമെടുത്ത് 75 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചവർക്കാണ് അപേക്ഷിക്കാനവസരം. മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവക്ക് പുറമെ കെമിസ്ട്രി, ബയോ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, ബയോളജി എന്നിവയിലുമൊരു വിഷയവുമെടുത്ത് പഠിച്ച് 75 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം. ബാച്ചിലർ ഓഫ് ആർക്കിടെക്ചർ കോഴ്സ് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളെടുത്ത് 75 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചിരിക്കണം. പത്ത് കഴിഞ്ഞതിനു ശേഷം മാത്തമാറ്റിക്സ് ഒരു വിഷയമായെടുത്ത് വിദേശത്ത് വെച്ച് മൂന്നു വർഷ ഡിപ്ലോമ കഴിഞ്ഞവർക്കും അപേക്ഷിക്കാം. മാത്തമാറ്റിക്സ് ഒരു വിഷയമായെടുത്ത് 75 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചവർക്ക് പ്ലാനിങ് കോഴ്സിന് അപേക്ഷ സമർപ്പിക്കാം.
എൻ.ഐ.ടികൾ, ഐ.ഐ.ഇ.എസ്.ടി ശിബ്പുർ എന്നിവിടങ്ങളിൽ സി.ഐ.ഡബ്ല്യു.ജി കാറ്റഗറിയിൽ പ്രവേശനം നേടുന്നവർ വാർഷിക ട്യൂഷൻ ഫീസായി 1,25,000 രൂപയും ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി 300 ഡോളറും കൊടുക്കണം. മറ്റു സ്ഥാപനങ്ങളിൽ ബാധകമായ അധിക ഫീസ് കൊടുക്കേണ്ടി വരും. ഡാസ സ്കീമിൽ പ്രവേശനം നേടുന്നവർ ഉയർന്ന ഫീസ് നൽകണം. ഫീസ്ഘടന മനസ്സിലാക്കാൻ ചേരാനുദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റ് പരിശോധിക്കാം. മറ്റു വിശദ വിവരങ്ങൾ വെബ്സൈറ്റിലുള്ള പ്രോസ്പെക്ടസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.