മസ്കത്ത്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രഖ്യാപനത്തെ അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയുമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരം നിറവേറ്റുന്നതിനും, 1967ലെ അതിർത്തി അടിസ്ഥാനമാക്കി ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശം അംഗീകരിച്ചുകൊടുക്കണമെന്ന് ഫലസ്തീൻ രാഷ്ട്രത്തെ ഇതുവരെ അംഗീകരിക്കാത്ത മറ്റുരാജ്യങ്ങളോട് ഒമാൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഇമ്മാനുവൽ മാക്രോൺ ചരിത്രപരമായ പ്രഖ്യാപനം സാമൂഹിക മാധ്യമമായ എക്സിലൂടെ നടത്തിയത്. ഇത് മേഖലയിൽ സമാധാനം സ്ഥാപിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എന്നാൽ, ഇസ്രായേലിൽ നിന്ന് ഉടനടിയുള്ള എതിർപ്പ് നേരിടേണ്ടിവരുമെന്നും മാക്രോൺ കൂട്ടിച്ചേർത്തു. എക്സിലൂടെ തന്റെ തീരുമാനം പ്രഖ്യാപിച്ച മാക്രോൺ, ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അയച്ച കത്തും ഒപ്പം പുറത്തുവിട്ടു.
‘മധ്യപൂർവദേശത്ത് നീതിയുക്തവും സ്ഥിരതയുമുള്ള സമാധാനത്തിനുവേണ്ടി ചരിത്രപരമായ പ്രതിബദ്ധതക്ക് ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് തീരുമാനിച്ചു’ എന്നായിരുന്നു മാക്രോണിന്റെ വാക്കുകൾ. അടുത്ത സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ താൻ ഈ ഗൗരവമേറിയ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.