മസ്കത്ത്: യു.കെയിൽ സ്വകാര്യ സന്ദർശനം നടത്തുന്ന സുൽത്താൻ ഹൈതം ബിൻ താരിഖ് യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി. 10 ഡൗണിങ് സ്ട്രീറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ച ചെയ്തു.
നിലവിലുള്ള സഹകരണം യോഗം അവലോകനം ചെയ്യുകയും കൂടുതൽ അഭിവൃദ്ധിക്കായുള്ള പരസ്പര അഭിലാഷങ്ങൾക്ക് അനുസൃതമായി സാമ്പത്തിക, നിക്ഷേപ, വ്യാപാര മേഖലകളിലുടനീളം ബന്ധം വിശാലമാക്കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. മേഖല, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നേതാക്കൾ കൈമാറി.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള യുണൈറ്റഡ് കിംഗ്ഡത്തിന്റെ താൽപര്യത്തെ സുൽത്താൻ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമസാധുതയും ദ്വിരാഷ്ട്ര പരിഹാരവും അടിസ്ഥാനമാക്കി നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഒമാന്റെ ഉറച്ച പിന്തുണ സുൽത്താൻ ആവർത്തിച്ചു.
സുൽത്താന്റെ നേതൃത്വത്തിൽ സംഭാഷണവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിലും പ്രാദേശിക, അന്തർദേശീയ സുരക്ഷക്കും സ്ഥിരതക്കും സംഭാവന നൽകുന്നതിലും ഒമാന്റെ ക്രിയാത്മക പങ്കിനെ പ്രധാനമന്ത്രി സ്റ്റാർമർ പ്രശംസിച്ചു. യോഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, യുണൈറ്റഡ് കിംഗ്ഡത്തിലെ ഒമാൻ അംബാസഡർ ബദർ ബിൻ മുഹമ്മദ് അൽ മന്ദാരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.