അഹ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച 166 പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി 25 ലക്ഷംരൂപ വീതം നൽകി. യാത്രക്കാരായ 147 പേരുടെയും അല്ലാത്ത 19 പേരുടെയും കുടുംബങ്ങൾക്കാണ് എയർ ഇന്ത്യ സഹായം വിതരണം ചെയ്തത്. ഇത് കൂടാതെ 52 പേരുടെ രേഖകൾ കൂടി കൈവശമുണ്ടെന്നും അവർക്കും ഉടൻ സഹായം വിതരണം ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു. ബാക്കിയുള്ള 52 പേർക്ക് രേഖകള്‍ പരിശോധിച്ചശേഷം സഹായം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി ടാറ്റ സണ്‍സ് 500 കോടി രൂപയുടെ ‘എഐ 171 മെമ്മോറിയൽ ആൻഡ് വെൽഫെയർ ട്രസ്റ്റ്’ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് ടാറ്റാ ഗ്രൂപ്പ് ഒരു കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്കൊപ്പം കമ്പനി നിലകൊള്ളുമെന്നും അവർക്ക് ഐകദാർഢ്യം പ്രഖ്യാപിക്കുകയാണ് തങ്ങളെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇവക്ക് പുറമെ അപകടത്തിൽ തകർന്ന ബി.ജെ മെഡിക്കൽ കോളജ് കെട്ടിടം പുനർനിർമിച്ചു നൽകാനും എയർ ഇന്ത്യ തയാറായിട്ടുണ്ട്.
ജൂണ്‍ 12നാണ് ഗുജറാത്തിലെ അഹ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. 260 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന വിശ്വാസ് കുമാര്‍ എന്നയാൾ മാത്രമാണ് രക്ഷപ്പെട്ടത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം ബി.ജെ മെഡിക്കൽ കോളജ് ഹോസ്റ്റിലിന് മുകളിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ഡി.എന്‍.എ പരിശോധന നടത്തിയശേഷം മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.