ന്യൂഡൽഹി: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഭാരതി എയർടെലിന്റെ സേവനം തടസ്സപ്പെട്ടു. കേരളത്തിലടക്കം പ്രശ്നമുണ്ടായി. ഡാറ്റയും കോളും ലഭിക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. രാജ്യത്തെ രണ്ടാമത്തെ ടെലികോം ഓപറേറ്റർമാരാണ് എയർടെൽ. രാവിലെ 11.30ഓടെയാണ് എയർടെൽ സേവനങ്ങൾ തടസ്സപ്പെട്ടത്. 12.11 ആയപ്പോഴേക്കും പ്രശ്നം രൂക്ഷമായി.
അരമണിക്കൂറിനുള്ളിൽ ആറായിരത്തിലേറെ പരാതികളാണ് ഇതുസംബന്ധിച്ച് ഡൗൺഡിറ്റക്റ്റർ മാപ്പിൽ പ്രത്യക്ഷപ്പെട്ടത്. കേരളം, തമിഴ്നാട്, കർണാടക, ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് പ്രധാനമായും എയർടെൽ സേവനം തടസ്സപ്പെട്ടത്. അതിൽ തന്നെ ബംഗളൂരുവിലാണ് എയർടെലിന്റെ സേവനം തടസ്സപ്പെട്ടത് ഏറ്റവും കൂടുതൽ ബാധിച്ചത്. ബംഗളൂരുവിന് പുറമെ, ഹൈദരാബാദ്, കൊൽക്കത്ത എന്നീ നഗരങ്ങളിലും പ്രവർത്തനം തടസ്സപ്പെട്ടു.
അതിനിടെ, പല യൂസർമാരുടെയും പരാതികൾക്ക് ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്ന് എയർടെൽ അധികൃതർ മറുപടി നൽകി. താൽകാലികമായ കണക്റ്റിവിറ്റി പ്രശ്നമാണിതെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് എയർടെൽ അധികൃതർ അറിയിച്ചത്. ഉപയോക്താക്കൾക്കുണ്ടായ അസൗകര്യത്തിലും എയർടെൽ ക്ഷമ ചോദിച്ചു. ഒരു മണിക്കൂറിനകം എല്ലാ തകരാറുകളും പരിഹരിക്കുമെന്നും ആ സമയം കഴിഞ്ഞിട്ടും മാറ്റമില്ലെങ്കിൽ ഉപയോക്താക്കൾ മൊബൈൽ ഫോൺ റീസ്റ്റാർട്ട് ചെയ്യണമെന്നും എയർടെൽ അറിയിച്ചു.
പല ഉപയോക്താക്കളും എയർടെലിന്റെ പ്രവർത്തനം തടസ്സപ്പെട്ടതിന്റെ രോഷം തീർത്തത് സമൂഹമാധ്യമങ്ങളിലൂടെയാണ്. ഇങ്ങനെയൊരു പ്രശ്നമുണ്ടാകുമെന്ന് കമ്പനി ഉപയോക്താക്കളുടെ ശ്രദ്ധയിൽ പെടുത്തേണ്ടിയിരുന്നുവെന്നും ചിലർ സൂചിപ്പിച്ചു.ആറുമണിക്കൂർ വരെ സേവനം തടസ്സപ്പെട്ടവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.