ന്യൂഡൽഹി: ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ നിരവധി കേന്ദ്ര മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയിൽ പലതും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാടക ഇനത്തിൽ മാത്രം സർക്കാർ ഒരുവർഷം 1,500 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ കർതവ്യപഥിൽ പുതുതായി നിർമിച്ച ഓഫിസ് സമുച്ചയമായ ‘കർതവ്യ ഭവൻ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
“ഇവ വെറും ഘടനകളോ അടിസ്ഥാന സൗകര്യങ്ങളോ അല്ല. വികസിത ഭാരതത്തിന്റെ വിത്ത് ഈ കെട്ടിടത്തിൽ നിന്നാണ് വിതയ്ക്കുന്നത്. വരും ദശകങ്ങളിൽ, രാജ്യത്തിന്റെ ദിശ ഈ കെട്ടിടത്തിൽ നിന്ന് നിർണയിക്കപ്പെടും. സ്വാതന്ത്ര്യത്തിനു ശേഷം പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ഭരണസംവിധാനം ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച കെട്ടിടങ്ങളിൽ നിന്നാണ് പ്രവർത്തിച്ചിരുന്നത്. അവയിൽ ശരിയായ വെളിച്ചമോ ആവശ്യത്തിന് സ്ഥലമോ വായുസഞ്ചാരമോ ഇല്ലായിരുന്നു” -മോദി പറഞ്ഞു.
മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കർതവ്യ ഭവൻ പണികഴിപ്പിച്ചത്. ആദ്യം ഉദ്ഘാടനം ചെയ്യപ്പെടുന്ന കർത്തവ്യ ഭവൻ-03, ആഭ്യന്തരം, വിദേശകാര്യം, ഗ്രാമവികസനം, എംഎസ്എംഇ, ഡിഒപിടി, പെട്രോളിയം & പ്രകൃതി വാതക മന്ത്രാലയങ്ങൾ, പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ ഓഫീസ് എന്നിവ ഉൾക്കൊള്ളുന്നതാണ്.
1950 കൾക്കും 1970 കൾക്കും ഇടയിൽ നിർമ്മിച്ച ശാസ്ത്രി ഭവൻ, കൃഷി ഭവൻ, ഉദ്യോഗ് ഭവൻ, നിർമാൺ ഭവൻ തുടങ്ങിയ പഴയ കെട്ടിടങ്ങളിലാണ് നിലവിൽ പല പ്രധാന മന്ത്രാലയങ്ങളും പ്രവർത്തിക്കുന്നത്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ, മന്ത്രാലയ സെക്രട്ടറി കെ. ശ്രീനിവാസ് എന്നിവരോടൊപ്പം പ്രധാനമന്ത്രി പുതുതായി നിർമിച്ച കെട്ടിടം സന്ദർശിച്ചു. കർത്തവ്യ ഭവന്റെ സവിശേഷതകളെക്കുറിച്ച് ശ്രീനിവാസ് പ്രധാനമന്ത്രി മോദിയോട് വിശദീകരിച്ചു.
സർക്കാറിന്റെ സെൻട്രൽ വിസ്ത പുനർവികസന പദ്ധതിക്ക് കീഴിൽ കോമൺ സെൻട്രൽ സെക്രട്ടേറിയറ്റിന്റെ (സി.സി.എസ്) ഭാഗമായി പത്ത് കെട്ടിടങ്ങൾ നിർമിക്കാൻ പദ്ധതിയുണ്ട്. ഈ പദ്ധതി പ്രകാരമാണ് സർക്കാർ ഇതിനകം പുതിയ പാർലമെന്റ് മന്ദിരവും വൈസ് പ്രസിഡന്റ് എൻക്ലേവും നിർമിച്ചത്. കോമൺ സെൻട്രൽ സെക്രട്ടേറിയറ്റിന് പുറമേ, പ്രധാനമന്ത്രിയുടെ ഓഫിസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, ഇന്ത്യാ ഹൗസ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവ ഉൾക്കൊള്ളുന്ന ഒരു എക്സിക്യൂട്ടീവ് എൻക്ലേവും സർക്കാർ നിർമ്മിക്കും.
1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമിച്ചത്. ബേസ്മെന്റ് ഏരിയ 40,000 ചതുരശ്ര മീറ്ററാണ്. പാർക്കിങ്ങിൽ 600 കാറുകൾ പാർക്ക് ചെയ്യാൻ കഴിയും. ക്രഷ്, യോഗ റൂം, മെഡിക്കല്‍ റൂം, കഫേ, അടുക്കള, മള്‍ട്ടിപര്‍പ്പസ് ഹാള്‍ എന്നിവയുണ്ട്. 45 പേർക്ക് ഇരിക്കാവുന്ന 24 പ്രധാന കോൺഫറൻസ് റൂമുകളും, 25 പേർക്ക് ഇരിക്കാവുന്ന 26 ചെറിയ കോൺഫറൻസ് റൂമുകളും, 67 മീറ്റിങ് റൂമുകളും, 27 ലിഫ്റ്റുകളും ഇവിടെയുണ്ട്.
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും മന്ത്രാലയങ്ങളും ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി ഇന്ത്യ ഗേറ്റിന് സമീപം പണിത കെട്ടിടങ്ങളിലൊന്നായ ‘കർത്തവ്യ ഭവൻ 03’ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.
ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പെട്രോളിയം മന്ത്രാലയം, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫിസ് തുടങ്ങിയവ ഇനി കർത്തവ്യ ഭവനിലാകും. സെൻട്രൽ വിസ്തയുടെ ഭാഗമായുള്ള കോമൺ സെൻട്രൽ സെക്രട്ടേറിയറ്റിന്റെ (സി.സി.എസ്) ഒമ്പത് കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന് പുതിയ കെട്ടിടത്തിൽ 347 മുറികളാണ് അനുവദിച്ചത്.
1921ൽ ബ്രിട്ടീഷ് വാസ്തുശിൽപി ഹെർബർട്ട് ബേക്കർ പണിപൂർത്തീകരിച്ച രാഷ്ടപതി ഭവന് സമീപമുള്ള ചരിത്രപ്രസിദ്ധമായ സൗത്ത് ബ്ലോക്ക്, നോർത്ത് ബ്ലോക്ക് എന്നിവിടങ്ങളിൽ പ്രവർത്തിച്ച ഓഫിസുകളാണ് കർത്തവ്യ ഭവനിലേക്ക് മാറ്റിയത്. ഇതോടെ സൗത്ത് ബ്ലോക്ക്, നോർത്ത് ബ്ലോക്ക് കെട്ടിടങ്ങൾ കാലിയാകും. ഇത് മ്യൂസിയമാക്കുമെന്നും റിപ്പോർട്ടുണ്ട്. ‘യുഗെ യുഗീൻ ഭാരത് നാഷനൽ മ്യൂസിയം’ എന്ന പേരിൽ 30,000ത്തോളം വരുന്ന കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കാനുള്ള മ്യൂസിയമാക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.