ന്യൂഡൽഹി: മെലിയാനുള്ള ചികിത്സകളുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് വി.എൽ.സി.സി ലിമിറ്റഡിന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി 3 ലക്ഷം രൂപ പിഴ ചുമത്തി.
‘യു.എസ്-എഫ്.ഡി.എ അംഗീകൃത നടപടിക്രമമോ മെഷീനോ ഉപയോഗിച്ച് കൊഴുപ്പ് കുറക്കുന്നതിനും സ്ലിമ്മിങ് ചികിത്സകൾ നടത്തുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന്’ വി.എൽ.സി.സിന് പിഴ ചുമത്തിയതായി ഉപഭോക്തൃ കാര്യ വകുപ്പ് ശനിയാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. സൗന്ദര്യ മേഖലയിലെ പരസ്യങ്ങളുടെ നിരീക്ഷണത്തിലൂടെയും പരാതിയിലൂടെയും വി.എൽ.സി.സി വിഷയം ശ്രദ്ധയിൽപ്പെട്ടതായി വകുപ്പ് പറഞ്ഞു. രാജ്യത്തെ അറിയപ്പെടുന്ന ചർമ പരിരക്ഷണ, സൗന്ദര്യ വർധക സേവന ദാതാക്കളാണ് വി.എൽ.സി.സി
ഉപഭോക്തൃ വകുപ്പിന്റെ അന്വേഷണത്തിൽ, പ്രസ്തുത പരസ്യങ്ങൾ ‘കൂൾ സ്കൾപ്ലിങ്ങും’ അനുബന്ധ നടപടിക്രമങ്ങളും സ്ഥിരമായ ഭാരം കുറക്കുന്നതിനും വലിപ്പം കുറക്കുന്നതിനുമുള്ള ഒരു പരിഹാരമായി പ്രദർശിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് 3 ലക്ഷം രൂപ പിഴ ചുമത്തുകയും ഭാവിയിലെ പരസ്യങ്ങളിൽ കർശനമായി പാലിക്കേണ്ട ചില ഉപദേശങ്ങൾ നൽകുകയും ചെയ്തു.
‘പരിശോധനയിൽ, വി.എൽ.സി.സി ഒറ്റ സെഷനുള്ളിൽ തന്നെ വലിയ ഭാരം കുറക്കലും ഇഞ്ച് കുറക്കലും സംബന്ധിച്ച അതിശയോക്തിപരമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതായി കണ്ടെത്തി, ഇത് ‘കൂൾ സ്കൾപ്ലിങ്’ മെഷീനിന് നൽകിയ യഥാർഥ അംഗീകാരത്തേക്കാൾ വളരെ കൂടുതലായിരുന്നു. അതുവഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.