പറവൂർ: കോട്ടുവള്ളി സ്വദേശിനിയായ വീട്ടമ്മ പുളിക്കത്തറ ആശ ബെന്നി (46) പുഴയിൽ ചാടി ആത്മഹത്യചെയ്ത സംഭവത്തിൽ കൊള്ളപ്പലിശക്ക് പണം നൽകി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഒരാൾ കസ്റ്റഡിയിൽ. ആശ ബെന്നിയുടെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കോട്ടുവള്ളി കൈതാരം കടത്തുകടവ് പ്രദീപ്- ബിന്ദു ദമ്പതികളുടെ മകൾ ദീപയെയാണ് പറവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച രാത്രി ഭർത്താവിന്‍റെ കലൂരിലുള്ള സ്ഥാപനത്തിൽ നിന്നാണ് സർക്കാർ ജീവനക്കാരിയായ ദീപയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെതിരെ അഭിഭാഷകർ രംഗത്തു വന്നു. വാറന്‍റില്ലാതെ ഇവരെ കസ്റ്റഡിയിൽ എടുത്തത് നിയമ വിരുദ്ധമായ നടപടിയാണെന്നാണ് അഭിഭാഷകരുടെ വാദം.
മരിച്ച ആശയുടെ വീട്ടിൽ പണം തിരിച്ചു ചോദിക്കാനായി പ്രദീപ്കുമാറും ഭാര്യ ബിന്ദുവും പോയപ്പോൾ, ഇവരുടെ മക്കളായ ദിവ്യയും ദീപയും ഇവർക്കൊപ്പമുണ്ടായിരുന്നെന്ന ആശയുടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇരുവരും പ്രതികളാകാൻ സാധ്യത ഏറെയാണ്. ആശയുടെ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ച പ്രദീപിനും ഭാര്യ ബിന്ദുവിനും എതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തിരുന്നു. ആശ ബെന്നിയുടെ ആത്മഹത്യയുണ്ടായ അന്നുതന്നെ ഒളിവിൽ പോയ പ്രദീപിനെയും ഭാര്യയെയും അറസ്റ്റ് ചെയ്യാനായിട്ടില്ല.
2018ൽ വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ മർദനമേറ്റ് മരിച്ച ദേവസ്വംപാടം സ്വദേശി ശ്രീജിത്തിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് യുവാവിന്‍റെ വീട്ടുകാരോട് 10,000 രൂപ ആവശ്യപ്പെട്ട സംഭവത്തിലും പ്രദീപ് പ്രതിയായിരുന്നു. അന്ന് പ്രദീപിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിനെത്തുടർന്ന് പ്രദീപിന് വിരമിക്കൽ ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.
പ്രദീപിന്‍റെയും ഭാര്യ ബിന്ദുവിന്‍റെയും തുടർച്ചയായ ഭീഷണിമൂലമാണ് മരിക്കുന്നതെന്ന് എഴുതിവെച്ച ശേഷമാണ് ആശ പുഴയിൽ ചാടിയത്. ഇവരുടെ ശല്യംമൂലം ഒരാഴ്ചമുമ്പ് ആശ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് എസ്.പി ഓഫിസിൽ ലഭിച്ച പരാതിയെത്തുടർന്ന് ഇരുകൂട്ടരെയും വിളിച്ചു വരുത്തിയ പൊലീസ് ഭീഷണി തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്ന് പ്രദീപിന് മുന്നറിയിപ്പ് നൽകിയിരുന്നു.
പക്ഷേ, അന്നു രാത്രിതന്നെ പ്രദീപും ഭാര്യയും വീട്ടിൽചെന്ന് ഭീഷണിപ്പെടുത്തി ചില മുദ്രപ്പത്രങ്ങളിൽ ഒപ്പിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടതായി ആത്മഹത്യക്കുറിപ്പിലുണ്ട്. ആശയുടെ മരണം സംബന്ധിച്ച് വിശദ അന്വേഷണം നടത്തുന്നതിന് മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണന്‍റെ നേതൃത്വത്തിൽ 12 പേരടങ്ങുന്ന സംഘത്തെ ജില്ല പൊലീസ് മേധാവി എം. ഹേമലത ചുമതലപ്പെടുത്തി.
‘‘മരിക്കാൻ എനിക്ക് പേടിയാണ്, ഞാൻ എന്തുചെയ്യും ദൈവമേ....’’ എന്നാണ് കോട്ടുവള്ളി സ്വദേശിനി പുളിക്കത്തറ ആശ ബെന്നിയുടെ എട്ട് പേജുള്ള ആത്മഹത്യക്കുറിപ്പിന്‍റെ തുടക്കം. താൻ ജീവനൊടുക്കുന്നതിലേക്ക് നയിച്ച സംഭവങ്ങൾ അതിൽ വിശദീകരിക്കുന്നു. 2022 മുതലാണ് കച്ചവടം വിപുലപ്പെടുത്താൻ പലവട്ടമായി പത്തുലക്ഷം രൂപ ആശ പലിശക്ക് വാങ്ങിയത്.
ഒരു ലക്ഷത്തിന് പതിനായിരം രൂപയാണ് മാസപ്പലിശ. പിന്നീട് ഭർത്താവിന്‍റെ ചിട്ടി പിടിച്ച തുകയും സ്വർണാഭരണങ്ങൾ പണയംവെച്ചും കടം വാങ്ങിയും 24 ലക്ഷത്തോളം രൂപ തിരിച്ചുനൽകി. ഇനിയും 22 ലക്ഷം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. പലിശ മുടങ്ങിയപ്പോൾ പലരിൽനിന്നും വാങ്ങി ആശ നൽകിയിട്ടുണ്ട്. ഇവരും പണം തിരികെ ആവശ്യപ്പെട്ട് വീട്ടിൽ എത്തിയതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.