വി.ഡി. സതീശൻ മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചത് ശരിയായില്ല, മോശമായിപ്പോയി -കെ. സുധാകരൻ

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിമർശനവുമായി കെ. സുധാകരൻ. യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട്, താനാണെങ്കിൽ അങ്ങിനെ ചെയ്യില്ലെന്നും മോശമായിപ്പോയെന്നുമാണ് കെ. സുധാകരൻ പറഞ്ഞത്.

കസ്റ്റഡി മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവരികയും പൊലീസിനെതിരെയും സർക്കാറിനെതിരെയും വൻപ്രതിഷേധം ഉയരുകയും ചെയ്യുന്നതിനിടെയാണ് നിയമസഭയിലെ ലോഞ്ചിൽ മുഖ്യമന്ത്രി ഒരുക്കിയ ഓണവിരുന്നിൽ വി.ഡി. സതീശൻ പങ്കെടുത്തത്. വിരുന്നില്‍ അടുത്തടുത്തിരുന്ന് സദ്യ കഴിച്ച് ഇരുവരും ചിരി പങ്കിടുന്നതിന്റെ ചിത്രങ്ങൾ വൈറലാകുകയും ചെയ്തിരുന്നു.


കസ്റ്റഡി മർദനത്തിൽ നടപടി ഉണ്ടാകില്ലെന്ന് പറഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് അപ്പോള്‍ കാണിച്ചു തരാം -വി.ഡി. സതീശൻ

അടൂര്‍ (പത്തനംതിട്ട): കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ നടപടി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞാൽ അപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് കാണിച്ചു തരാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴില്‍ ഹീനമായ പ്രവര്‍ത്തി നടന്നിട്ടും അദ്ദേഹം ഇതുവരെ വായ് തുറന്നിട്ടില്ല. ക്യാമറ ഇല്ലാത്ത സ്ഥലത്ത് വച്ചും സുജിത്തിനെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു. ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്ന സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിന്‍വിക്കുമോ? നാമജപ ഘോഷയാത്രയ്ക്ക് എതിരെ ഉള്‍പ്പെടെ എടുത്ത കേസുകള്‍ പിന്‍വിലിക്കുമോ? ബദല്‍ സംഗമത്തെ കുറിച്ചൊന്നും യു.ഡി.എഫ് ആലോചിച്ചിട്ടില്ല. നവേത്ഥാന സമിതിയുണ്ടാക്കി ആചാരലംഘനത്തിന് കൂട്ടു നിന്നവരാണ് ഇവര്‍ -അദ്ദേഹം വിമർശിച്ചു.

Tags:    
News Summary - K Sudhakaran criticize VD Satheesan for Onam sadya with Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.