തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരും. നീരൊഴുക്ക് ശക്തമായതോടെ 12 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള കക്കി, മൂഴിയാർ (പത്തനംതിട്ട), മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ (ഇടുക്കി), ഷോളയാർ, പെരിങ്ങൽകുത്ത് (തൃശൂർ), ബാണാസുര സാഗർ (വയനാട്), ജലസേചന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള മീങ്കര, വാളയാർ, ചുള്ളിയാർ (പാലക്കാട്) എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. അപകടകരമായ സാഹചര്യം ഒഴിവാക്കാൻ ഡാമുകളിൽനിന്ന് നിശ്ചിത അളവിൽ ജലം പുറത്തേക്കൊഴുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് ഈ ജില്ലകളിൽ. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ള മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തിങ്കളാഴ്ച മഞ്ഞ അലർട്ടായിരിക്കും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കേരള - കർണാടക തീരങ്ങളിൽ ചൊവ്വാഴ്ച വരെയും ലക്ഷദ്വീപ് തീരത്ത് ബുധനാഴ്ച വരെയും മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.