അടിമാലി: പണയ സ്വർണം എടുക്കാൻ വന്ന യുവതിയിൽനിന്നും പണം പിടിച്ചുപറിച്ച് സ്കൂട്ടറിൽ രക്ഷപ്പെട്ടയാൾ പിടിയിലായി. എറണാകുളം തൃക്കാക്കര ഇടപ്പിള്ളി ഇലവുങ്കൽ വീട്ടിൽ ആരിഷ് (39) നെയാണ് തമിഴ്നാട്ടിൽ നിന്നും ശാന്തൻപാറ പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ചിന്നക്കനാലിലെ ധനകാര്യ സ്ഥാപനത്തിൽനിന്നും പണയം സ്വർണം എടുക്കാനായി ഓട്ടോറിക്ഷയിൽ വരികയായിരുന്നു യുവതി. ഓട്ടോറിക്ഷയുടെ സൈഡിൽ ഇരുന്ന യുവതിയുടെ കയ്യിൽ നിന്നും 30,000 രൂപ അടങ്ങിയ പേഴ്സ് പിടിച്ചുപറിക്കുകയായിരുന്നു. ഉടൻ യുവതി ശാന്തൻപാറ പൊലീസിൽ വിവരം അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസ് പിറ്റേന്ന് രാവിലെ തന്നെ തേനിയിൽനിന്നും പ്രതിയെ പിടികൂടി. 26,000 രൂപ പ്രതിയിൽനിന്നും കണ്ടെടുത്തിട്ടുണ്ട്.
മൂന്നാർ ഡി.വൈ.എസ്.പി അലക്സ് ബേബി, ശാന്തൻപാറ ഇൻസ്പെക്ടർ ശരലാൽ എന്നിവരുടെ നിർദ്ദേശാനുസരണം എസ്.ഐ ഹാഷിം, എ.എസ്.ഐ സുരേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിഷ്ണു, അരുൺ, പ്രതീഷ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് തമിഴ്നാട്ടിൽനിന്നും പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.