തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. മാനേജർ തുളസീധരൻ പിള്ളയെ പുറത്താക്കിയ സംസ്ഥാന സർക്കാർ, എയ്ഡഡ് സ്കൂൾ ഏറ്റെടുത്തു. സ്കൂളിന്‍റെ താൽകാലിക ചുമതല കൊല്ലം ഡി.ഇ.ഒക്ക് കൈമാറി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിലാണ് നടപടി വിശദീകരിച്ചത്.
സി.പി.എം ലോക്കൽ കമ്മിറ്റിയുടെ പൂർണ നിയന്ത്രണത്തിലുള്ള എയ്ഡഡ് സ്കൂളാണിത്. മാനേജർ തുളസീധരൻ പിള്ള സി.പി.എം മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. 11 അംഗ ജനകീയ സമിതിയിൽ മാനേജർ അടക്കം മുഴുവൻ പേരും സി.പി.എം പ്രാദേശിക നേതാക്കളും അംഗങ്ങളുമാണ്.
കെ.ഇ.ആർ റൂൾ ഏഴ് പ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ അസാധാരണ നടപടി. മാനേജറിന്‍റെ വിശദീകരണം തള്ളിയാണ് സ്കൂൾ സർക്കാർ ഏറ്റെടുത്തത്. അപകടകരമായ രീതിയിൽ സ്കൂളിന് മുകളിലൂടെ ത്രീഫേസ് ലൈൻ കടന്നു പോയിട്ട് നടപടി സ്വീകരിച്ചില്ല, പഞ്ചായത്തിന്‍റെ ക്രമപ്പെടുത്തൽ ഇല്ലാത്ത ഒരു സൈക്കിൾ ഷെഡ് നിർമിച്ചു എന്നീ ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് നടപടി. വിദ്യാർഥികളുടെ സുരക്ഷയിൽ വലിയ വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.
ശാസ്താംകോട്ട തേവലക്കര കോവൂര്‍ ബോയ്സ് സ്കൂളിൽ ജൂലൈ 17ന് രാവിലെ 9.40നാണ് ദാരുണ സംഭവം നടന്നത്. സ്കൂൾ കെട്ടിടത്തോട് ചേർന്ന സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർഥിയും തേവലക്കര വലിയപാടം മിഥുന്‍ഭവനില്‍ മനുവിന്റെ മകനുമായ മിഥുൻ (13) ആണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.
ക്ലാസ് പരിസരത്ത് കളിക്കുന്നതിനിടെയാണ് കെട്ടിടത്തോട് ചേർന്ന സൈക്കിള്‍ ഷെഡിന് മുകളിലേക്ക് ചെരിപ്പ് വീണത്. ക്ലാസ് മുറിയിൽ ഡസ്കിട്ട് ഭിത്തിയിൽ പിടിച്ച് മുകളിലെ വിടവിലൂടെ ഇരുമ്പ് ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന് മുകളിൽ കയറിയ വിദ്യാർഥി ചെരിപ്പെടുക്കാനായി നടന്നു നീങ്ങുന്നതിനിടെ വഴുതി വീണപ്പോൾ താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
ഷെഡിന് മുകളിൽ പാകിയ ഷീറ്റിൽ നിന്ന് അരമീറ്റർ പോലും ഉയരത്തിലായിരുന്നില്ല വൈദ്യുതി ലൈൻ. സ്കൂളിലേക്കും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കുമായി വലിച്ച ലൈനിൽ നിന്നാണ് ഷോക്കേറ്റത്. തേവലക്കര വൈദ്യുതി ഓഫിസിൽ നിന്ന് അധികൃതരെത്തി വൈദ്യുതി വിച്ഛേദിച്ച ശേഷം ബെഞ്ച് ഉപയോഗിച്ച് ലൈനിൽ നിന്ന് തട്ടി മാറ്റി കുട്ടിയെ താഴെയിറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈദ്യുതി ലൈനിന് തൊട്ട് താഴെ പഞ്ചായത്ത് അധികൃതരുടെ അനുമതിയില്ലാതെ വർഷങ്ങൾക്ക് മുമ്പ് പണിത സൈക്കിൾ ഷെഡ് അപകടനിലയിലാണെന്ന് പി.ടി.എ ഭാരവാഹികൾ അടക്കം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.