കൊച്ചി: പെട്രോൾ പമ്പിലെ ശുചിമുറികൾ എല്ലാ യാത്രക്കാർക്ക് ഉപയോഗിക്കാമെന്ന് ഹൈകോടതി. ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ഹൈകോടതി നിർണായക നിർദേശം. ആർക്ക് എപ്പോൾ വേണമെങ്കിലും ശുചിമുറികൾ ഉപയോഗിക്കാം. ദേശീയ പാതയോരങ്ങളിലെ പെട്രോൾ പമ്പുകൾക്കാണ് നിർദേശം. സുരക്ഷാവീഴ്ചയുണ്ടെങ്കിൽ മാത്രമേ ഉപയോഗം തടയാവുവെന്നും ഹൈകോടതി ഉത്തരവിട്ടു. അതേസമയം, പെട്രോൾ പമ്പിലെ ശുചിമുറികളിൽ തദ്ദേശസ്ഥാപനങ്ങളുടെ ബോർഡ് വെക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്ന് ഹൈകോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി നൽകിയ റിട്ട് ഹർജി പരിഗണിച്ചാണ് തീരുമാനം. പമ്പിൽ പെട്രോൾ അടിക്കാൻ എത്തുന്നവർക്ക് വേണ്ടിയുള്ളതാണ് ശുചിമുറിയെന്നും കോടതി അന്ന് പറഞ്ഞിരുന്നു.
പെട്രോൾ പമ്പുകളിലെ ശുചിമുറികളിൽ പൊതു ജനങ്ങളെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട റിട്ട് ഹരജിയിലായിരുന്നു കോടതിയുടെ ഉത്തരവ് പുറത്ത് വന്നത്. കേരള സർക്കാരാണ് കേസിൽ എതിർകക്ഷി.
നേരത്തെ പമ്പുകളില്‍ പൊതുടോയ്‌ലറ്റ് ബോര്‍ഡ് വെച്ച നടപടിയ്‌ക്കെതിരെ പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിക്കുകയും ഇടക്കാല ഉത്തരവിറക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.