ആംസ്റ്റർഡാം തുറമുഖത്ത് നങ്കൂരമിട്ട ‘ശബാബ് ഒമാൻ-രണ്ട്’ കപ്പലിലെത്തിയ സന്ദർശകർ
മസ്കത്ത്: റോയൽ നേവി ഓഫ് ഒമാൻ കപ്പലായ ‘ശബാബ് ഒമാൻ-രണ്ട്’ സന്ദർശിച്ചവരുടെ എണ്ണം 10 ലക്ഷത്തിലെത്തി. ഏഴാമത് അന്താരാഷ്ട്ര യാത്രയിലാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. കപ്പലിന്റെ മുൻ യാത്രകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആദ്യമായാണ് ഈ നാഴികക്കല്ല് കൈവരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രോത്സവങ്ങളിലൊന്നായ ‘സെയിൽ ആംസ്റ്റർഡാം ഫെസ്റ്റിവ’ലിൽ പങ്കെടുക്കവയാണ് തിളമാർന്ന നേട്ടം നേടിയത്. ആംസ്റ്റർഡാം തുറമുഖത്തെത്തിയ കപ്പലിൽ ജൂലി എന്ന ഡച്ച് പെൺകുട്ടി തന്റെ പേരിൽ ഒപ്പിട്ടതോടെയണ് ദശലക്ഷം സന്ദർശകരെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഈ വർഷത്തെ ആംസ്റ്റർഡാം സെയിലിങ് ഫെസ്റ്റിവലിൽ സീ അംബാസഡേഴ്സ് അവാർഡിന് കപ്പൽ അർഹമായിരുന്നു. ഫെസ്റ്റിവലിൽ ശ്രദ്ധേയമായ അച്ചടക്കവും ആകർഷകമായ സാംസ്കാരികപ്രകടനവും കാഴ്ചവെച്ച കപ്പലിലെ ജീവനക്കാരുടെ മികവാർന്ന സമർപ്പണമാണ് ഈ നേട്ടത്തിനർഹമാക്കിയത്. ഒമാനി വസ്ത്രം ധരിച്ച് പരമ്പരാഗത നാടോടി സംഗീതത്തിന്റെ അകമ്പടിയോടെ നാവികർ നടത്തിയപ്രകടനം അന്താരാഷ്ട്ര പ്രേക്ഷകരുടെ പ്രശംസ നേടി. ഒമാന്റെ സമുദ്രപാരമ്പര്യത്തിന്റെ ഉജ്ജ്വലമായ പ്രദർശനമായിരുന്നു ഓരോ പ്രകടനവും. ഡെന്മാർക്കിലെ എസ്ബ്ജെർഗിൽ നടന്ന ടോൾ ഷിപ്സ് റേസിൽ 2025ലെ ഇന്റർനാഷനൽ ഫ്രണ്ട്ഷിപ് കപ്പും ശബാബ് ഒമാൻ-രണ്ട് നേടിയിരുന്നു. അഞ്ചാംതവണയാണ് ഈ ശ്രദ്ധേയമായ നേട്ടം സുൽത്താനേറ്റ് സ്വന്തമാക്കിയത്.
ശബാബ് ഒമാൻ രണ്ടിന്റെ ഏഴാമത് അന്താരാഷ്ട്രയാത്രയുടെ ഭാഗമായാണ് ആംസ്റ്റർഡാം സെയിലിങ് ഫെസ്റ്റിവലിൽ പങ്കെടുത്തത്. നെതർലൻഡ്സിലെ ആംസ്റ്റർഡാം തുറമുഖത്ത് എത്തിയ കപ്പലിന് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ലോകജനതകൾക്കിടയിൽ സൗഹൃദം, സമാധാനം, ഐക്യം എന്നിവയുടെ ബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കപ്പൽ യാത്ര നടത്തുന്നത്.
ഏപ്രിൽ 30ന് മസ്കത്തിൽനിന്നാണ് യാത്ര പുറപ്പെട്ടത്. ഒമാന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ സത്തയും അതിന്റെ ശോഭനമായ വർത്തമാനകാല നേട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് ഒമാൻ റോയൽ നേവിയുടെ (ആർ.എൻ.ഒ) കപ്പൽ. ‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിലാണ് യാത്ര നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.