കീവ്: റഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് ഇന്ധനം കൊണ്ടുവരുന്ന ഡ്രുഷ്ബ എണ്ണ പൈപ്പ്ലൈനിലെ ഒരു പ്രധാന പമ്പിങ് സ്റ്റേഷൻ ആക്രമിച്ച് യുക്രെയ്ൻ. ഇത് യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളായ ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കുമുള്ള എണ്ണ വിതരണം തടസ്സപ്പെടുത്തി. ഇപ്പോഴും റഷ്യൻ എണ്ണ സ്വീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ ആണ് ഇവ രണ്ടും.
റഷ്യൻ ആക്രമണത്തിന് മറുപടിയായി നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നതിനാൽ, ബ്രയാൻസ്ക് മേഖലയിലെ ഉനെച്ച പമ്പിംഗ് സ്റ്റേഷനു നേരെ തങ്ങൾ ആക്രമണം നടത്തിയതായി യുക്രെയ്നിന്റെ സിസ്റ്റംസ് ഫോഴ്‌സിന്റെ കമാൻഡർ റോബർട്ട് ബ്രോവ്ഡി പ്രഖ്യാപിച്ചു. ഹിമാർസ് റോക്കറ്റുകളും ഡ്രോണുകളും ഈ മേഖലയിലേക്ക് പ്രയോഗിച്ചതായാണ് റിപ്പോർട്ട്.
കേടുപാടുകൾ കാരണം റഷ്യൻ എണ്ണയുടെ വിതരണം കുറഞ്ഞത് അഞ്ച് ദിവസത്തേക്കെങ്കിലും നിർത്തിവെക്കേണ്ടിവരുമെന്ന് ഹംഗേറിയൻ, സ്ലൊവാക്യൻ സർക്കാറുകൾ യൂറോപ്യൻ യൂനിയനെ അറിയിച്ചു. ഈ പൈപ്പ്‌ലൈൻ ഇല്ലാതെ നമ്മുടെ രാജ്യങ്ങളുടെ സുരക്ഷിതമായ വിതരണം സാധ്യമല്ല എന്നതാണ് ഭൗതികവും ഭൂമിശാസ്ത്രപരവുമായ യാഥാർഥ്യമെന്ന് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരായ പീറ്റർ സിജാർട്ടോയും ജുരാജ് ബ്ലാനറും ഒരു കത്തിൽ പറഞ്ഞു.
‘നമ്മുടെ രാജ്യത്തിന്റെ ഊർജ സുരക്ഷക്കെതിരായ മറ്റൊരു ആക്രമണമാണിത്. നമ്മെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള മറ്റൊരു ശ്രമം’ -സിജാർട്ടോ ഫേസ്ബുക്കിൽ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.