ഒഴിവുസമയങ്ങളിൽ കൃഷിയാണ് ജയന്റെ വിനോദം
text_fieldsകെ.ജെ. ജയന് വീട്ടുമുറ്റത്തെ പാവല്‍ കൃഷിയിടത്തില്‍
അമ്പലപ്പുഴ: ജോലികഴിഞ്ഞാല്‍ കിട്ടുന്ന ഒഴിവുസമയങ്ങളിലെ കൃഷിയില്‍ വിനോദമാക്കുകയാണ് പുന്നപ്ര കാർമൽ പോളിടെക്നിക്കിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരന് കൂട്ടുങ്കൽ വീട്ടിൽ കെ.ജെ.ജയൻ. പച്ചക്കറി കൃഷിയും കോഴിവളര്‍ത്തലുമാണ് പ്രധാനം. വീട്ടുമുറ്റത്തെ ചൊരിമണലിൽ പീച്ചിൽ, കോവയ്ക്ക, കുക്കുമ്പർ, വെള്ളരി, ചീര,ചേന, ചേമ്പ്, കാച്ചിൽ, കപ്പ, വഴുതന,പാവല്‍, പടവലം, പയര്‍, പച്ചമുളക് എന്നിവ കൃഷി ചെയ്യുന്നുണ്ട്. വിവിധ ഇനങ്ങളിലുള്ള 25ലധികം മുട്ടക്കോഴികളും പ്രത്യേകം നിർമിച്ച കൂട്ടിലുണ്ട്.
കഞ്ഞിക്കുഴിയിൽനിന്നാണ് പച്ചക്കറി തൈകൾ ശേഖരിക്കുന്നത്. വളര്‍ത്തുന്ന കോഴിയുടെ കാഷ്ടവും പച്ചിലയും ചാണകപ്പൊടിയും ചകിരിച്ചോറുമാണ് കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്. രാസവളം ഉപയോഗിക്കാറില്ല. ജയന്റെ പിതാവും അധ്യാപകനുമായിരുന്ന അന്തരിച്ച ജെയിംസിന്റെ പാത പിന്തുടർന്നാണ് ഒഴിവുസമയങ്ങളിൽ കൃഷി വിനോദമാക്കിയത്. കൃഷി ഓഫിസർ ജഗന്റെ ഉപദേശവും പച്ചക്കറി കൃഷിക്ക് സഹായമായുണ്ട്. ഹൈസ്കൂൾ അധ്യാപിക സൂസിയും കിട്ടുന്ന വേളയില്‍ ജയനോടൊപ്പം കൃഷിയിടത്തിലുണ്ടാകും.
കൃഷി ഒരു വരുമാനമായിട്ടല്ല കാണുന്നത്. ശുദ്ധമായ രുചിയുള്ള പച്ചക്കറി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് അധികവും നല്‍കുന്നത്. കടകളിലും കൊടുക്കാറുണ്ട്. കൃഷിയിടത്തോട് ചേര്‍ന്നുള്ള പൊതുവഴിയിലൂടെ പോകുന്നവര്‍ക്ക് ജയന്റെ കൃഷിയിടം കൗതുകമായി മാതൃകയാക്കിയവരുമുണ്ട്. കോവിഡ് സമയത്താണ് ആദ്യമായി കൃഷി തുടങ്ങിയത്. പിന്നീട് അത് ഉപേക്ഷിക്കാനായില്ല. അവധിക്കാലത്താണ് കൃഷി കൂടുതലായി ചെയ്യാറുള്ളത്.
സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് മകള്‍ ആഷ്ലി കെ.ജോണും ജയനോടൊപ്പം കൃഷി ചെയ്തിരുന്നു. 2016 മുതല്‍ തുടർച്ചയായി മൂന്ന് വർഷം മികച്ച കുട്ടി കർഷകക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസില്‍ പഠിക്കുമ്പോളാണ് അവാര്‍ഡുകള്‍ ലഭിച്ചത്.
ആഷ്ലി ഇപ്പോള്‍ കൊല്ലം ബിഷപ് ജെറോം ഇൻസ്റിറ്റ്യൂട്ടില്‍ കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ പഠിക്കുന്നു. മാതാവ് റിട്ട. ഹെഡ്മിസ്ട്രസ്സ് സുശീല ജെയിംസ്. ഭാര്യ: സൂസി ജയൻ ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ മലയാളം അധ്യാപികയാണ്. മകന്: അശ്വിൻ കെ. ജോൺ വിദേശത്ത് പഠിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.