കൊടുംവേനലും കാലംതെറ്റിയ മഴയും; പൈനാപ്പിൾ കർഷകർ പ്രതിസന്ധിയിൽ
text_fieldsകാഞ്ഞിരപ്പള്ളി മേഖലയിൽ റബർ വെട്ടിമാറ്റിയ സ്ഥലത്തെ കൈതതോട്ടങ്ങളിലൊന്ന്
കാഞ്ഞിരപ്പള്ളി: കൊടുംവേനലിലും കാലംതെറ്റിയ മഴയിലും പൈനാപ്പിൾ കർഷകരുടെ കണക്കുകൂട്ടലുകൾ പിഴച്ചു. മലയോരമേഖലയിൽ സ്ഥലം പാട്ടത്തിനെടുത്ത് കൈതകൃഷി നടത്തിയ കർഷകർ പ്രതിസന്ധിയിലായി. വടക്കേ ഇന്ത്യയാണ് പൈനാപ്പിളിന്റെ പ്രധാന മാർക്കറ്റ്.
പഴുത്ത പൈനാപ്പിൾ ഇവിടേക്ക് കയറ്റി അയക്കാൻ കഴിയില്ല. നന്നായി വിളഞ്ഞവ കയറ്റി അയക്കുകയും രണ്ടാംദിവസം വടക്കേ ഇന്ത്യയിലെ മാർക്കറ്റിലെത്തുമ്പോൾ പാകമാവുകയും ചെയ്യുന്നതായിരുന്നു പതിവ്.
പൈനാപ്പിളിന് ഏറ്റവും വില ലഭിക്കുന്ന വേനൽമാസങ്ങളിൽ അപ്രതീക്ഷിതമായി കനത്തമഴ വന്നതോടെ കായ്കൾ പെട്ടെന്ന് പാകമായി. ഇത് വിളവെടുപ്പും വിൽപനയും അസാധ്യമാക്കി. കായ്കൾ പതിവ് സമയത്തിന് മുൻപേ പഴുത്തതോടെ പെട്ടെന്ന് വിളവെടുക്കാനും വിറ്റഴിക്കാനും സാധിക്കാതെ കർഷകർ ഭാരിച്ച നഷ്ടത്തിലായി.
കഴിഞ്ഞ സീസണിൽ ഒരുകിലോ പൈനാപ്പിളിന് 60 രൂപ വരെ വില ഉയർന്നിരുന്നു. കനത്തമഴയിൽ പൈനാപ്പിളിന് വിപണി കുറഞ്ഞതോടെ പാകമായ തോട്ടങ്ങൾ നിസ്സാര വിലക്ക് കർഷകർ ചെറുകിട പഴക്കച്ചടക്കാർക്ക് നൽകുകയാണ്. പഴം വിൽപനക്കാർ വഴിയോരങ്ങളിൽ കൈതച്ചക്ക നാല് കിലോ 100 രൂപ നിരക്കിൽ വിറ്റഴിക്കുന്നു.
നിലവിൽ ഒരുകിലോ പൈനാപ്പിളിന് 25 രൂപയാണ് കർഷകന് ലഭിക്കുന്നത്. നാട്ടിൻപുറത്തെ കടകളിൽ ഇത് 50 രൂപ വരെ വിലക്കാണ് കടക്കാർ പലപ്പോഴും വിൽക്കുന്നത്.
ഉത്പാദന ചെലവ് നോക്കിയാൽ ഒരുകിലോക്ക് 35 രൂപയെങ്കിലും ലഭിക്കണമെന്ന് കർഷകർ പറയുന്നു. പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞതോടെ ഈ സീസണിൽ വിളവെടുക്കാൻപോലും താത്പര്യപ്പെടാതെ തോട്ടം ഉപേക്ഷിച്ച് പോകുന്ന സ്ഥിതി വരെയുണ്ട്. സാധാരണ ഒരേക്കറിൽ വിളവെടുക്കുമ്പോൾ 15 ടൺ പൈനാപ്പിൾ ലഭിക്കുമെങ്കിൽ വേനൽക്കാലത്ത് അത് 12 ടണ്ണായി ചുരുങ്ങാറുണ്ട്.
മലയോരമേഖലയിലെ റബർ മരങ്ങൾ വെട്ടിമാറ്റിയാൽ തോട്ടം കൈതകർഷകർക്ക് പാട്ടത്തിനു കൊടുക്കുക പതിവാണ്. മൂവാറ്റുപുഴ, തൊഴുപുഴ, വാഴക്കുളം, കോതമംഗലം പ്രദേശത്തുനിന്നുള്ള കർഷകരാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥലം പാട്ടത്തിനെടുത്ത് വ്യാപകമായി കൈതകൃഷി നടത്തുന്നത്.
കന്നാരവിത്തുകൾക്ക് പുറമെ വളം, ഹോർമോൺ, തൊഴിൽക്കൂലി, വാഹനക്കൂലി തുടങ്ങി ഭീമമായ ചെലവുകൾ കൃഷിക്ക് വേണ്ടിവരും. ഒരേക്കർ സ്ഥലം അര ലക്ഷത്തിലേറെ രൂപ പാട്ടം നൽകിയാണ് കൈതകൃഷിക്ക് കർഷകർ എടുക്കുന്നത്. ഈ സ്ഥലത്ത് റബ്ബർതൈകൾ നട്ടുവളർത്തി മൂന്നുവർഷം പരിപാലിച്ച് സ്ഥലം ഉടമക്ക് കൊടുക്കുകയും വേണം.
കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ പൈനാപ്പിൾകൃഷി വരുംവർഷവും നഷ്ടത്തിലാകുമോ എന്ന ആശങ്കയിലാണ് കർഷകർ. വർഷം പത്ത് ശതമാനം വരെ വളർച്ച നിരക്കുള്ള കൃഷിയാണ് പൈനാപ്പിൾ, വിപണിയിലും പത്ത് ശതമാനം വിൽപന വർധനവുണ്ട്. എന്നാൽ ഇക്കൊല്ലത്തെ പ്രതിസന്ധിമുലം കൈതകൃഷി വ്യാപനം കുറയുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.