ഹാ, അതൊക്കെ ഒരുകാലം! 100ഉം കടന്ന് കുതിച്ച തക്കാളി, ഇപ്പോൾ ആർക്കും വേണ്ട; ടൺ കണക്കിന് തക്കാളി റോഡിൽ തള്ളി കർഷകർ
text_fieldsബംഗളൂരു: ഒരുകാലത്ത് കിലോക്ക് 100 രൂപയും കടന്ന് കുതിച്ച തക്കാളിക്ക് ഇപ്പോൾ കഷ്ടകാലം. പ്രതികൂല കാലാവസ്ഥയും വിലക്കുറവും കാരണം തക്കാളി കൃഷിയിടത്തിലും തെരുവിലും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. ജാം ഇനം തക്കാളി കർഷകർക്കാണ് വലിയ പ്രതിസന്ധി. ലോറികളിൽ വിപണന കേന്ദ്രങ്ങളിൽ എത്തിക്കുന്ന പെട്ടികളിൽ അടച്ച ടൺ കണക്കിന് തക്കാളി തെരുവുകളിലേക്കും മാർക്കറ്റ് യാർഡുകളിലേക്കും വലിച്ചെറിയുകയാണെന്ന് കർഷകർ പറയുന്നു.
കർണാടകയിൽ വലിയ വിപണന ശൃംഖലയുള്ള മൈസൂരുവിൽ ഈ ദുരന്തം പതിവായി. മൈസൂരു-നഞ്ചൻഗുഡ് റോഡിലെ ബന്ദിപാല്യ എ.പി.എം.സി യാർഡിൽ ദിവസവും ടൺ കണക്കിന് തക്കാളിയും മറ്റു പച്ചക്കറികളും എത്തുന്നുണ്ടെങ്കിലും ഇരുണ്ട മുഖവും മനസ്സുമായാണ് കർഷകർ മടങ്ങുന്നത്. തുടർച്ചയായി പെയ്ത കനത്ത മഴയിൽ മണ്ണിലെ ഈർപ്പം വർധിച്ചത് ഉൽപാദന മേഖലയിൽ സ്ഥിതി വഷളാക്കി.
ഇടക്കിടെ പെയ്യുന്ന മഴ കാരണം തക്കാളി തോട്ടങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി, ഇത് ഭാഗികമായി പഴുത്ത പഴങ്ങൾ മാത്രം വിളവെടുക്കാൻ കർഷകരെ നിർബന്ധിതരാക്കി. ഇത് വിലയെ ബാധിച്ചു. ജാം ഇനത്തിൽപ്പെട്ട തക്കാളി ക്വിന്റലിന് 1500 മുതൽ 1600 വരെ രൂപ വിലക്കാണ് കർഷകർ വിറ്റത്- കിലോക്ക് 15 മുതൽ 16 രൂപ വരെ.
ഇടനിലക്കാർ ഗുണനിലവാരമുള്ള പഴങ്ങൾ മാത്രമേ എടുക്കുന്നുള്ളൂ. അതേസമയം, കീടബാധയുള്ളതോ കേടുപാടുകൾ സംഭവിച്ചതോ ആയ പഴങ്ങൾ പെട്ടികളിൽനിന്ന് നിരസിക്കുന്നു. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ഭാഗികമായി പഴുത്ത തക്കാളിയാണ് വ്യാപാരികൾ ഇഷ്ടപ്പെടുന്നത്.
വിളവിന്റെ പ്രധാന പങ്ക് മൊത്തമായി കേരളത്തിലേക്ക് കൊണ്ടുപോകുന്നു. പൂർണമായി പഴുത്ത പഴങ്ങൾ ഗതാഗത സമയത്ത് അഴുകാനുള്ള സാധ്യത കൂടുതലാണെന്ന് കർഷകർ പറയുന്നു.മൈസൂരു ജില്ലയിലെ കർഷകരെ കൂടാതെ പാണ്ഡവപുര, മാണ്ഡ്യ ജില്ലയിലെ കൃഷ്ണ രാജ സാഗർ (കെ.ആർ.എസ്) അണക്കെട്ടിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ കർഷകരും ബന്ദിപാല്യ എ.പി.എം.സി മാർക്കറ്റിലേക്ക് തക്കാളി വിളവ് കൊണ്ടുവരുന്നു. മുമ്പ് കേടായ തക്കാളി സോസ് ഫാക്ടറികളിലേക്ക് വാങ്ങുമായിരുന്നു.
പാക്കേജ് ചെയ്ത ജ്യൂസ്, ഫ്ലേവേർഡ് സോസ്, ഐസ്-കാൻഡി തുടങ്ങിയ മാമ്പഴ അധിഷ്ഠിത ഉൽപന്നങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. ഇത് തക്കാളി വിൽപനയെ കൂടുതൽ തളർത്തുന്നുവെന്ന് പാണ്ഡവപുരയിൽ നിന്നുള്ള കർഷകർ പറഞ്ഞു. ആവശ്യക്കാർ കുറഞ്ഞതിനാൽ താൻ ഏകദേശം 660 കിലോഗ്രാം തക്കാളി - അതയത് ഓരോ പെട്ടിയിലും 22 കിലോ കൊള്ളുന്ന 30 പെട്ടികൾ - ഉപേക്ഷിച്ചതായി നാഗമംഗല താലൂക്കിൽ നിന്നുള്ള കർഷകൻ യോഗേന്ദ്ര സങ്കടപ്പെട്ടു.
തനിക്ക് വലിയ നഷ്ടം സംഭവിച്ചു. രണ്ടു ദിവസമായി നിരവധി കർഷകർ അവരുടെ വിളവ് ഉപേക്ഷിച്ചു. ഇത് ഇനിയും തുടർന്നേക്കാം എന്ന് അദ്ദേഹം പറഞ്ഞു.വില ഇടിവുണ്ടാകുമ്പോഴെല്ലാം കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള അധിക ചെലവ് വഹിക്കുന്നതിനുപകരം ഉപേക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. ഇത് നഷ്ടം വർധിപ്പിക്കുകയേയുള്ളൂ. മഴക്കാലത്ത് തക്കാളിത്തോട്ടങ്ങളിൽ കീടബാധമൂലം ഇലപ്പുള്ളി രോഗങ്ങൾ വ്യാപിക്കുകയാണ്. ഇത് ഇലപൊഴിച്ചിലിനും കായ്കളുടെ വിളവ് കുറയുന്നതിനും കാരണമാകുന്നു.
മൊത്തക്കച്ചവടക്കാർ സാധാരണയായി 15 മുതൽ 25 വരെ പെട്ടികളിലാണ് തക്കാളി മൊത്തമായി വാങ്ങുന്നതെന്ന് എ.പി.എം.സി സെക്രട്ടറി കുമാരസ്വാമി പറഞ്ഞു. വില കിലോക്ക് 15 മുതൽ 16 വരെ രൂപയായിരുന്നു. പക്ഷേ, വരുംദിവസങ്ങളിൽ വിലയിൽ വർധന ഉണ്ടായേക്കാം. മഴക്കാലത്ത് തക്കാളി സ്വാഭാവികമായും കേടുപാടുകൾക്ക് വിധേയമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വരണ്ട ദിവസങ്ങളിൽ കേടാകാനുള്ള സാധ്യത കുറവാണ്. പക്ഷേ, കനത്ത മഴയിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുന്നു. ഇത് പഴങ്ങൾ ചീഞ്ഞഴുകിപ്പോകുന്നതിനും കൃഷിയിടങ്ങളിൽ തന്നെ വാടിപ്പോകുന്നതിനും കാരണമാകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.