ധർമസ്ഥലയിൽ തിരച്ചിൽ നടത്തുന്ന എസ്.ഐ.ടി സംഘം
മംഗളൂരു: ധർമസ്ഥലയിൽ പൊലീസിന്റെ ഗുരുതര വീഴ്ച. അസ്വാഭാവിക മരണങ്ങൾ സംബന്ധിച്ച കേസ് രേഖകൾ നശിപ്പിച്ചതായി വിവരാവകാശ രേഖ. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചെന്നാണ് വിവരാവകാശ രേഖ പ്രകാരം പൊലീസ് പറയുന്നത്. എന്നാൽ കാലഹരണപ്പെട്ട കേസിന്റെ രേഖകൾ നശിപ്പിക്കാമെന്നാണ് പോലീസ് വാദം. 2023 നവംബർ 23നാണ് ഈ രേഖകൾ നശിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റിയിലെ അംഗമായ സാമൂഹ്യപ്രവർത്തകൻ ജയന്ത് സമർപ്പിച്ച വിവരാവകാശ രേഖക്കാണ് ബെൽത്തങ്കടി പൊലീസ് മറുപടി നൽകിയത്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ കണ്ടെത്താൻ ഉപയോഗിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ, ഫോട്ടോകൾ, നോട്ടീസുകൾ തുടങ്ങിയ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടുവെന്നാണ് വിവരാവകാശരേഖകൾ പ്രകാരമുള്ള ചോദ്യങ്ങൾക്ക് ലഭിച്ച മറുപടി.
2024 സെപ്റ്റംബറിലാണ് ആർ.ടി.ഐ പ്രകാരം അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങൾ നൽകണമെന്ന അപേക്ഷ ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി ജയന്ത് നൽകിയത്. മറുപടിയായി 2002 മുതൽ 2012 വരെയുള്ള 10 വർഷം ധർമസ്ഥലയിൽ അസ്വാഭാവിക മരണങ്ങളായി രജിസ്റ്റർ ചെയ്ത 485 കേസുകളാണെന്ന് പൊലീസ് മറുപടി നൽകി. ഈ മരണങ്ങളുടെ എഫ്.ഐ.ആർ നമ്പറും മരണ സർട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് രേഖകൾ നശിപ്പിച്ചെന്ന് വിവരം പൊലീസ് പറയുന്നത്. പൊലീസിന്റെ ഈ നടപടി കൊലപാതകങ്ങൾ മറച്ചുവെക്കാനാണ് ഗൂഢനീക്കമായാണ് കരുതുന്നതെന്ന് ജയന്ത് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.