കുവൈത്ത് സിറ്റി: ചൈനയുമായി ഒപ്പുവെച്ച കരാറുകളുടെയും ധാരണപത്രങ്ങളുടെയും (എം.ഒ.യു) തുടർനടപടികൾ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി യോഗത്തിൽ വിലയിരുത്തി. മുബാറക് അൽ കബീർ തുറമുഖ പദ്ധതി, പുനരുപയോഗ ഊർജ വികസനം, ഭവന നിർമാണം, മലിനജല സംസ്കരണ പ്ലാന്റുകൾക്കുള്ള പാരിസ്ഥിതിക അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സൗഹൃദ പുനരുപയോഗം, മരുഭൂമീകരണത്തെ ചെറുക്കുന്നതിനുള്ള സഹകരണം, സുസ്ഥിര കൃഷി തുടങ്ങിയ സംയുക്ത കുവൈത്ത്-ചൈന സംരംഭങ്ങളുടെ പുരോഗതി യോഗം ചർച്ച ചെയ്തു.
ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും കമ്മിറ്റി റിപ്പോർട്ടറുമായ അംബാസഡർ സമീഹ് ജൗഹർ ഹയാത്ത് കരാറുകളുടെയും ധാരണപത്രങ്ങളുടെയും നടത്തിപ്പിനെക്കുറിച്ച് വിശദീകരണം നൽകി. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, മുനിസിപ്പൽ കാര്യ, ഭവന കാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മിശാരി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ദിവാൻ ആക്ടിംങ് ഹെഡ് ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്, ഫത്വ, നിയമനിർമാണ വകുപ്പ് തലവൻ കൗൺസിലർ സലാഹ് അതീഖ് അൽ മജീദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.