ന്യൂഡൽഹി: ഹോങ്കോങ്ങിൽനിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. വിമാനം ലാൻഡ് ചെയ്ത് യാത്രക്കാർ ഇറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിമാനത്തിന് കേടുപാടുകളുണ്ടായെങ്കിലും യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം. എ.ഐ 315 നമ്പർ വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ഓക്സിലറി പവർ യൂണിറ്റിലാണ് തീപിടിച്ചത്. വിശദമായ പരിശോധന വൈകാതെ നടത്തുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
കഴിഞ്ഞ ദിവസം മുംബൈയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽനിന്ന് തെന്നിമാറിയത് വലിയ വാർത്തയായിരുന്നു. കൊച്ചിയിൽനിന്നും തിങ്കളാഴ്ച രാവിലെ പുറപ്പെട്ട എയർ ഇന്ത്യയുടെ 2744 നമ്പർ എയർബസ് 320 വിമാനമാണ് മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങാനുള്ള ശ്രമത്തിനിടെ റൺവേയിൽ തെന്നിനീങ്ങിയ ശേഷം, പൈലറ്റിന്റെ നിശ്ചയദാർഢ്യത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. യാത്രക്കാർക്കാർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴക്കിടയിൽ തിങ്കളാഴ്ച രാവിലെ 9.27ഓടെയാണ് ലാൻഡ് ചെയ്യാൻ ശ്രമിച്ച വിമാനം റൺവേയിൽ നിന്നും തെന്നിനീങ്ങിയാണ് നിന്നത്. വിമാനത്തിന്റെ ഒരു എഞ്ചിനും, ചത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പർ റൺവേക്കും കേടുപാടുകൾ സംഭവിച്ചു. വിമാനം അപകടത്തിൽപെട്ടതിനു പിന്നാലെ അടിയന്തിര സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നതായി മുംബൈ വിമാനത്താവള അധികൃതർ അറിയിച്ചു.
കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് പ്രധാന റൺവേയുടെ പ്രവർത്തനം നിർത്തിവെച്ചു. രണ്ടാം റൺവേ ഉപയോഗിച്ചാണ് വിമാനത്താവള പ്രവർത്തനം പുനരാരംഭിച്ചത്. 250പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വ്യോമയാന സുരക്ഷ ശക്തമാക്കുന്നതിനിടെയാണ് മുംബൈയിൽ ലാൻഡിങ്ങിനിടെ അപകടമുണ്ടായത്.
അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787, 737 വിമാനങ്ങളിലെയും പരിശോധന പൂർത്തിയാക്കി. എൻജിൻ ഇന്ധന സ്വിച്ചുകൾക്കൊന്നും തകരാറുകളില്ലെന്നും, എല്ലാം സുരക്ഷിതമാണെന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിങ് മെക്കാനിസത്തിന്റെ പരിശോധനകളാണ് പൂർത്തിയാക്കിയത്. എയർ ഇന്ത്യക്കായി സർവീസ് നടത്തുന്ന 787 ബോയിങ്, ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിനു കീഴിൽ സർവീസ് നടത്തുന്ന 737 വിമാനങ്ങളിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) നേതൃത്വത്തിൽ പരിശോധന നടത്തി.
ലോക്കിങ് മെക്കാനിസവുമായി ബന്ധപ്പെട്ട് ഒരു തകരാറുകളും ഒരു വിമാനത്തിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ജൂലായ് 12ന് ആരംഭിച്ച പരിശോധന നടപടി ഡി.ജി.സി.എ നിർദേശിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കിയതായും വ്യക്തമാക്കി.
ജൂൺ 12ന് അഹമ്മദാബാദിൽ നടന്ന വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജൂലായ് രണ്ടാം വാരത്തിൽ ഇന്ത്യയിലെ മുഴുവൻ വിമാന കമ്പനികളുടെയും ബോയിങ് വിമാനത്തിൽ പരിശോധനക്കായി നിർദേശിച്ചത്. എയർഇന്ത്യക്ക് പുറമെ ആകാശ എയർ, സ്പൈസ് ജെറ്റ് എന്നിവയും 737 ബോയിങ് ഉപയോഗിക്കുന്നുണ്ട്. 2018ൽ യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഏതാനും ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിൽ തകരാറുണ്ടെന്ന് പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.സി.എ പരിശോധനക്ക് നിർദേശിച്ചത്.
ലണ്ടനിലെ ഗാറ്റ്വികിലേക്ക് പുറപ്പെട്ട എ.ഐ 171 ബോയിങ് ഡ്രീംലൈനർ വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നു വീണ് 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 260 പേരാണ് കൊല്ലപ്പെട്ടത്. വിമാന എൻജിന്റെ ഇന്ധന നിയന്ത്രണ സംവിധാനം ഓഫ് ചെയ്യപ്പെട്ടതാണ് അപകടകാരണമെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. പറന്നുയർന്നതിനു പിന്നാലെ ഇരു എൻജിനുകളിലേക്കുമുള്ള ഇന്ധന സ്വിച്ചുകൾ ‘റൺ’ മോഡിൽ നിന്നും കട്ട് ഓഫിലേക്ക് മാറ്റിയെന്നാണ് എ.എ.ഐ.ബി റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.