ഒരേ കേസിൽ രണ്ടു കൂട്ടം പ്രതികൾ; തുടക്കത്തിലേ സംശയം ജനിപ്പിച്ച അന്വേഷണം

മുംബൈ: കീഴ്കോടതി വധശിക്ഷക്കും ജീവപര്യന്തത്തിനും വിധിച്ച 12 പ്രതികളെയും ബോംബെ ഹൈകോടതി വെറുതെവിട്ട 2006ലെ ട്രെയിൻ സ്ഫോടന പരമ്പര കേസിലെ അന്വേഷണം തുടക്കം മുതലേ സംശയം ജനിപ്പിച്ചതായിരുന്നു.

കെ.പി. രംഘുവംശിയുടെ കീഴിലെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയും (എ.ടി.എസ്) രാകേഷ് മാരിയ നയിച്ച ക്രൈംബ്രാഞ്ചും വെവ്വേറെ സംഘങ്ങളെയാണ് പ്രതികളായി കണ്ടെത്തിയത്. അഹ്മദാബാദ് സ്ഫോടന കേസ് പ്രതി സാദിഖ് ശൈഖിന്റെ കീഴിലെ ഇന്ത്യൻ മുജാഹിദീൻ സംഘമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ, കഴിഞ്ഞ ദിവസം ഹൈകോടതി വെറുതെവിട്ടവരടക്കം 30 പേരാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് എ.ടി.എസ് കണ്ടെത്തിയത്. ലശ്കറെ ത്വയ്യിബയുടെ നിർദേശപ്രകാരം സിമി സ്ഫോടനം നടത്തിയെന്നുമായിരുന്നു വാദം.

പ്രതികളെ കണ്ടെത്തിയെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും യഥാർഥ കുറ്റവാളികൾ മറഞ്ഞിരിക്കുന്നതിനാൽ സുരക്ഷ ഭീഷണി നിലനിൽക്കുമെന്നും 12 പേരെ വെറുതെവിട്ട വിധിയിൽ ഹൈകോടതി നിരീക്ഷിക്കുന്നുണ്ട്. പ്രോസിക്യൂഷന്റെ വാദങ്ങളെ എല്ലാം കുടഞ്ഞെറിഞ്ഞാണ് ഹൈകോടതി വിധി. പ്രതികളുടെ കുറ്റസമ്മത മൊഴികൾ തള്ളിയ കോടതി പ്രാകൃതവും മനുഷ്യത്വരഹിതവുമായ പീഡനങ്ങളിലൂടെയാണ് ഉദ്യോഗസ്ഥർ കുറ്റം സമ്മതിപ്പിച്ചതെന്ന് വിധി പറഞ്ഞ ജസ്റ്റിസുമാരായ അനിൽ എസ്. കിലോർ, ശ്യാം സി. ചന്ദക് എന്നിവരുടെ പ്രത്യേക ബെഞ്ച് പറയുന്നു.

പ്രോസിക്യൂഷൻ സാക്ഷികളുടെ വിശ്വാസ്യതയും കോടതി ചോദ്യംചെയ്തു. വിവരാവകാശ നിയമം മുഖേന പ്രതികൾ കണ്ടെത്തിയ അനുകൂല തെളിവുകൾ കോടതി ശരിവെച്ചു. പ്രതികളിലൊരാളെ ട്രെയിനിൽ കണ്ട ടാക്സി ഡ്രൈവറായ ദൃക്സാക്ഷി പൊലീസിന്റെ ‘സ്ഥിരം സാക്ഷി’യാണെന്ന് കോടതി കണ്ടെത്തിയത് ഇത്തരത്തിലാണ്. സ്ഫോടന സമയത്ത് പ്രതികൾ എവിടെയായിരുന്നു എന്ന് വ്യക്തമാക്കാൻ കാൾ ഡേറ്റ റെക്കോഡ് (സി.ഡി.ആർ) പ്രോസിക്യൂഷൻ സമർപ്പിച്ചിട്ടില്ല. സി.ഡി.ആർ സംഘടിപ്പിച്ചിട്ടും കുറ്റപത്രത്തിനൊപ്പം നൽകിയില്ല. മാത്രമല്ല; വിവരാവകാശം മുഖേന അത് പ്രതികൾക്ക് ലഭിക്കുന്നത് എ.ടി.എസ് തടയുകയുംചെയ്തു. അൽഖാഇദ മാന്വൽ പ്രകാരം പ്രതികൾ മൊബൈൽ സംഭവസ്ഥലത്ത് കൊണ്ടുപോകില്ലെന്നായിരുന്നു എ.ടി.എസ് മറുപടി. എന്നാൽ, കമാൽ അൻസാരിയുടെ ഫോണിലൂടെയാണ് മറ്റു പ്രതികളെ കണ്ടെത്തിയതെന്ന എ.ടി.എസിന്റെ വാദത്തിന് വിരുദ്ധമാണിതെന്ന് കോടതി നിരീക്ഷിച്ചു. 

Tags:    
News Summary - Two groups of accused in the same case; Investigation that raised suspicions from the beginning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.