ന്യൂഡല്‍ഹി: ബിഹാറിലെ കരട് വോട്ടർ പട്ടികയിൽനിന്ന് പുറത്തായതിൽ പരാതിയുള്ളവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് അവകാശവാദങ്ങൾ സമർപ്പിക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്നാണ് ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിനോദ് സിങ് ഗുഞ്ചിയാലിന്‍റെ നടപടി.
കരട് പട്ടികയിൽ ഉൾപ്പെടാത്ത എല്ലാ വോട്ടർമാർക്കും അവരുടെ ഇ.പി.ഐ.സി നമ്പർ വഴി വിവരങ്ങൾ ലഭിക്കും. 01.08.2025 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഉൾപ്പെടാത്ത വോട്ടർമാരുടെ പട്ടിക എല്ലാ ബ്ലോക്ക് ഓഫീസുകളിലും, പഞ്ചായത്ത് ഓഫീസുകളിലും, മുനിസിപ്പൽ ഓഫീസുകളിലും, പോളിങ് സ്റ്റേഷനുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിൽ പരാതിയുള്ളവർക്ക് ആധാർ കാർഡിന്റെ പകർപ്പ് ഉപയോഗിച്ച് അവകാശവാദം സമർപ്പിക്കാം -കമീഷൻ അറിയിച്ചു.
പക്ഷേ, അത്തരം വോട്ടർമാർ വീണ്ടും പട്ടികയിൽ പേര് ചേർക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ നിർബന്ധമാക്കിയ രേഖകളിൽ ഏതെങ്കിലും ഹാജരാക്കേണ്ടതുണ്ടോ എന്ന് വ്യക്തമല്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ ആദ്യ ഘട്ടത്തിൽ കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 65 ലക്ഷം പേരുകളുടെ വിശദാംശങ്ങൾ ബിഹാർ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടത്. കരട് വോട്ടർ പട്ടികയിൽ നിന്ന് 65,64,075 ആളുകളാണ് പുറത്തായത്. 7.89 കോടി വോട്ടർമാരിൽ 7.24 കോടി പേരുടെ എന്യുമറേഷൻ ഫോമുകളാണ് കമീഷന് ലഭിച്ചത്. പട്ന ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ പട്ടികയിൽ നിന്ന് പുറത്തായത്. കരടനുസരിച്ച് 3,95,500 വോട്ടർമാർ പട്നയുടെ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി. രണ്ടാംസ്ഥാനത്തുള്ള മധുബനിയിൽ 3,52,545 ആളുകളും മൂന്നാംസ്ഥാനത്തുള്ള ഗോപാൽ ഗഞ്ചിൽ 3,10,363 ആളുകളും പട്ടികക്ക് പുറത്തായി.
മരിച്ചവരോ കുടിയേറിയവരോ ആയ വോട്ടർമാരെ നീക്കം ചെയ്യുന്നതിന് പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) കഴിഞ്ഞ മാസമാണ് നടപ്പിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.