പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: പാകിസ്താനുമായുള്ള സുന്ധുനദീജല കരാറുമായി ബന്ധപ്പെട്ട മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച ആരോപണത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകാൻ നെഹ്റുവിനെ കുറ്റപ്പെടുത്തുകയാണെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.
11 വർഷമായി അധികാരത്തിലുള്ള എൻ.ഡി.എയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിരന്തരം നെഹ്റുവിനെ കുറ്റപ്പെടുത്തി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാർ ഭൂതകാലത്തെ കുറിച്ച് ചിന്തിക്കാതെ വർത്തമാനകാലത്തെ കുറിച്ച് സംസാരിക്കുകയും ഉത്തരവാദിത്തത്തങ്ങൾ നിറവേറ്റുകയും ചെയ്യണം. വോട്ട് കൊള്ളയും ബിഹാറിലെ എസ്.ഐ.ആറിനും എതിരെ ഉയർന്ന ആരോപണങ്ങൾക്ക് പരിഹാരം കാണണം. ഈ വിഷയങ്ങൾ ശരിയല്ലെങ്കിൽ അക്കാര്യം പൊതുജനങ്ങളോട് പറയൂവെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
പാകിസ്താനുമായുള്ള സിന്ധുനദീജല കരാര്‍ കൊണ്ട് ഇന്ത്യക്ക് യാതൊരു നേട്ടവും ഉണ്ടായില്ലെന്ന് നെഹ്‌റു സമ്മതിച്ചിരുന്നതായി എൻ.ഡി.എ പാർലമെന്‍ററി പാർട്ടി യോഗത്തിൽ മോദി പരാമർശം നടത്തിയതെന്നാണ് എൻ.ഡി ടിവി റിപ്പോർട്ട് ചെയ്തത്. നെഹ്‌റു രാജ്യത്തെ രണ്ടുവട്ടം വിഭജിച്ചുവെന്നും മോദി ആരോപിച്ചു. ആദ്യം റാഡ്ക്ലിഫ് രേഖയിലൂടെയും രണ്ടാമത് സിന്ധുനദീജല കരാറിലൂടെ നദിയിലെ വെള്ളത്തിന്‍റെ 80 ശതമാനവും പാകിസ്താന് നല്‍കിയത് വഴിയും. ഈ കരാര്‍ കര്‍ഷക വിരുദ്ധമായിരുന്നു. പിൽകാലത്ത് തന്‍റെ സെക്രട്ടറിയിലൂടെ നെഹ്‌റു സ്വന്തം തെറ്റ് അംഗീകരിച്ചു കൊണ്ട് കരാര്‍ യാതൊരു നേട്ടവും ഉണ്ടാക്കിയില്ലെന്ന് സമ്മതിച്ചതെന്നും മോദി പറയുന്നു.
എൻ.ഡി.എ യോഗത്തിൽ പങ്കെടുത്ത ബി.ജെ.പി എം.പി ജഗദംബികപാലും നെഹ്‌റുവിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയെന്നാണ് റിപ്പോർട്ട് ചെയ്തത്. സിന്ധുനദീജല കരാറിലൂടെ നെഹ്‌റു രാജ്യത്തെ വഞ്ചിച്ചുവെന്നാണ് ജഗദംബികപാലിന്‍റെ ആരോപണം. സിന്ധുനദീജല കരാറിൽ പാര്‍ലമെന്‍റിന്‍റെ അംഗീകാരം തേടേണ്ടിയിരുന്നു. കാബിനറ്റിന്‍റെയും പാര്‍ലമെന്‍റിന്‍റെയും പിന്തുണ തേടാതെ നെഹ്റു പാകിസ്താനിൽ പോവുകയും കരാര്‍ ഒപ്പിട്ട് മടങ്ങുകയും ചെയ്തു. അത് നമ്മുടെ കര്‍ഷകരെ വഞ്ചിക്കലായിരുന്നുവെന്നും ജഗദംബികപാല്‍ പറയുന്നു.
ജനാധിപത്യത്തെ അട്ടിമറിച്ച് വോട്ട് കൊള്ള നടത്തി ഇന്ത്യൻ ജനത വഞ്ചിക്കപ്പെട്ടുവെന്ന സത്യം തികഞ്ഞ വ്യക്തതയോടെ രാഹുൽ ഗാന്ധി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയതിന് പിന്നാലെ വിഷയത്തെ വഴിതിരിച്ചുവിടാൻ സംഘ്പരിവാർ നെഹ്റുവിനെതിരെ വ്യാപക നുണകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിദ്യാസമ്പന്നരും ഉന്നത ഉദ്യോഗങ്ങളിലിരുന്നവരുമായ സംഘ്പരിവാർ അണികൾ കുടുംബ ഗ്രൂപ്പുകളിലും സ്കൂൾ-കോളജ് അലുമ്നി ഗ്രൂപ്പുകളിലുമെല്ലാം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ജവഹർലാൽ നെഹ്റുവിന്റെ അമ്മ തുസ്സു റഹ്മാൻ ബായ് എന്ന മുസ്ലിം സ്ത്രീയാണെന്നും അദ്ദേഹത്തിന്റെ പിതാവ് മുബാറക് അലിയാണെന്നും മുഗൾ കാലഘട്ടത്തിലെ മുസ്ലിം എന്ന് കരുതപ്പെടുന്ന മുത്തച്ഛൻ ഗിയാസുദ്ദീൻ ഗാസി തന്‍റെ പേര് മാറ്റിയെന്നും വാട്സ്ആപ്പിലൂടെ കൈമാറുന്ന കെട്ടുകഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.