adoption
മുംബൈ: ഇന്ത്യൻ മുസ്‍ലിം ദമ്പതികൾക്ക് അമേരിക്കൻ കുട്ടിയെ ദത്തെടുക്കാനുള്ള അനുമതി ബോംബെ ഹൈക്കോടതി നിരസിച്ചു. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസിയോടാണ് അനുമതി നൽകരുതെന്ന് കോടതി പറഞ്ഞത്.
ബാലാവകാശ നിയമമോ ദത്തെടുക്കൽ നിയമമോ ഒരു വിദേശ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാനുള്ള അനുമതി, കുട്ടിക്ക് സംരക്ഷണമോ പരിചരണമോ പ്രത്യേകമായി ആവശ്യമുള്ള സംഭവങ്ങളിലല്ലാതെ അനുവദിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യൻ ദമ്പതികൾക്ക് ജനിച്ച കുട്ടിയാണെങ്കിൽകൂടിയും അമേരിക്കൻ പൗരത്വമുള്ള കുട്ടി ഇന്ത്യൻ ബാലവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസ് രേവതി മോഹിതെ പറഞ്ഞു.
പുണെ സ്വദേശികളായ ദമ്പതികൾ അവരുടെ കാലിഫോർണിയയിലുളള ബന്ധുവിന്റെ ആറു വയസായ കുട്ടിയെ ദത്തെടുക്കാനായാണ് അനുമതി ചോദിച്ചത്. കുട്ടിയെ അവർ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ദമ്പതികൾ മുസ്‍ലിംകൾ ആയതിനാൽ ഇസ്‍ലാമിക നിയമത്തിൽ ദത്തെടുക്കൽ അനുമതി ഇല്ലാത്തതിനാലാണ് സെക്ഷൻ 56(2) പ്രകാരം അവർ ജില്ലാ കോടതിയെ സമീപിച്ചത്.
സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസിയും ഇന്റർ കൺട്രി അഡോപ്ഷൻ ഏജൻസിയും അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സെക്ഷൻ 56 (2) പ്രകാരം ബന്ധുവിൽ നിന്ന് ദത്തെടുക്കാമെന്ന് ദമ്പതികളുടെ വക്കീൽ ഷിറിൻ മർച്ചന്റ് വാദിച്ചു. എന്നാൽ ഇന്ത്യൻ ദമ്പതികളുടെ അമേരിക്കൻ പൗരത്വമുള്ള കുട്ടിക്ക് ഇവിടത്തെ നിയമം ബാധകമല്ലെന്ന് അഡോപ്ഷൻ റിസോഴ്സ് ഏജൻസിയുടെ വക്കീൽ വാദിച്ചു. ഒടുവിൽ കുട്ടിക്ക് സംരക്ഷണമോ പരിചരണമോ പ്രത്യേകമായി ആവശ്യമുള്ള സംഭവങ്ങളിലല്ലാതെ ദത്തെടുക്കൽ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.
അതേസമയം അമേരിക്കയിൽ പോയി അവർക്ക് ദത്തെടുക്കലിന് അപേക്ഷിക്കാമെന്ന് കോടതി നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.