വോട്ടുകൊള്ള: രാഹുലിന്റെ വെളിപ്പെടുത്തലുകൾക്ക് തെരഞ്ഞെടുപ്പ് കമീഷന് മറുപടിയില്ല; പ്രതികരണത്തിന് ഭരണകക്ഷിയുടെ സ്വരം

ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടു​കൊള്ള നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് കൃത്യമായ മറുപടി പറയാനാവാതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ കമീഷണർ പ്രതികരിച്ചത് ഭരണകക്ഷിയുടെ സ്വരത്തിലെന്നും വിമർശനമുയരുന്നു.

രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിക്കുകയാണെന്നാണ് ഗ്യാനേഷ് കുമാർ പറഞ്ഞത്. കമീഷനെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷമോ ഭരണപക്ഷമോ എന്നില്ല, എല്ലാവരും തുല്യരാണെന്നും പ്രത്യയശാസ്ത്രമോ ബന്ധമോ പരിഗണിക്കാതെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും നിയമത്തിന് കീഴിൽ തുല്യമായി പരിഗണിക്കുമെന്നും ആവർത്തിച്ച കമീഷൻ, തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച് ഉയരുന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും ആരോപണങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യം ജനങ്ങൾ മനസ്സിലാക്കു​മെന്നും അവകാശപ്പെട്ടു. വോട്ട് കൊള്ള ഉന്നയിച്ച് ഇൻഡ്യ മുന്നണി ബിഹാറിൽ വോട്ടവകാശ യാത്ര ആരംഭിച്ച ഞായറാഴ്ച ​തന്നെയാണ് വാർത്താസമ്മേളനവുമായി കമീഷണർ രംഗത്തുവന്നത്.

എല്ലാ ആരോപണങ്ങളും തെളിവ് സഹിതം രാഹുൽ അവതരിപ്പിച്ചിട്ടും, വോട്ടു കൊള്ള എന്ന കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷണർ പറയുന്നത്. ‘വോട്ട് കൊള്ള പോലുള്ള പരാമർശങ്ങൾ ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണ്. ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സത്യപ്രസ്താവന സമർപ്പിക്കുകയോ അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണം. ഏഴ് ദിവസത്തിനുള്ളിൽ സത്യപ്രസ്താവന സമർപ്പിച്ചില്ലെങ്കിൽ ആരോപണങ്ങൾ തെറ്റാണെന്ന് അർഥമാക്കും’ -വാർത്താസമ്മേളനത്തിൽ ഗ്യാനേഷ് കുമാർ വ്യക്തമാക്കി. 

മെഷീൻ റീഡബിൾ വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് പങ്കിടാത്തത് വോട്ടർമാരുടെ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് സുപ്രീംകോടതി നിർദേശമുള്ളതിനാലാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വാദം. ‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിരവധി വോട്ടർമാരുടെ ഫോട്ടോകൾ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങളിൽ പുറത്തുവിട്ടത് നാം കണ്ടു. ഏതെങ്കിലും വോട്ടർമാരുടെ അമ്മമാർ, മരുമക്കൾ, പെൺമക്കൾ തുടങ്ങിയവരുടെ സി.സി.ടി.വി വീഡിയോകൾ തെരഞ്ഞെടുപ്പ് കമീഷൻ പങ്കിടേണ്ടതുണ്ടോ?’ -സുതാര്യത സംബന്ധിച്ച ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി.

വ്യാജ ആരോപണങ്ങളെ കമീഷൻ ഭയക്കുന്നില്ല. കമീഷൻ നിർഭയമായും വിവേചനമില്ലാതെയും പ്രവർത്തിച്ചിട്ടുണ്ട്. അത് തുടരും. ഡാറ്റാബേസിൽ തിരുത്തലുകൾ വരുത്തണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്രമായ പുനരവലോകനം ആരംഭിച്ചത്. എല്ലാ തെഞ്ഞെടുപ്പിനും മുമ്പ് തിരുത്തലുകൾ നടത്തണമെന്ന് ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്നുണ്ട്. ബിഹാറിൽ തിടുക്കത്തിൽ നടക്കുന്ന നടപടിയല്ല. ബിഹാറിലേത് കഴിഞ്ഞാൽ പശ്ചിമ ബംഗാളിൽ പ്രത്യേക വോട്ടർ പട്ടിക പരിഷ്‍കരണം നടത്തും. വോട്ടർപട്ടിക പരിഷ്‍കരണം വഴി നുഴഞ്ഞു കയറ്റക്കാരെ ഒഴിവാക്കും- അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടികയിലെ പിഴവുകള്‍ക്ക് കാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉചിതമായ സമയത്ത് ആക്ഷേപങ്ങള്‍ ഉന്നയിക്കാത്തത് കൊണ്ടാണെന്ന് കമീഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു.

Tags:    
News Summary - CEC Gyanesh Kumar's reply to Rahul Gandhi on ‘vote chori’ claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.