ചെന്നൈ: തമിഴ്‌നാട്ടിൽ നടന്ന സാഹിത്യപരിപാടിയിൽ ശ്രീരാമനെ കുറിച്ച് നടത്തിയ പരാമർശത്തിൽ വിവാദത്തിൽപ്പെട്ട് ഗാനരചയിതാവും കവിയുമായ വൈരമുത്തു. മുഖ്യമന്ത്രി സ്റ്റാലിനുമുൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ വെച്ചായിരുന്നു പരാമർശം. കമ്പ രാമായണത്തിന്റെ രചയിതാവായ തമിഴ് കവി കമ്പറിന്റെ പേരിലുള്ള അവാർഡ് സ്വീകരിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നുവൈരമുത്തു വിവാദ പരാമർശം നടത്തിയത്. വൈരമുത്തു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി.
സീതയിൽ നിന്ന് വേർപിരിഞ്ഞ ശേഷം ശ്രീരാമന്‍റെ മാനസിക നില തകരാറിലായി എന്നും പിന്നീട് സ്വബോധമില്ലാതെ അദ്ദേഹം പ്രവർത്തിച്ചുവെന്നുമായിരുന്നു വൈരമുത്തുവിന്റെ പരാമർശം. ഇതിന് പിന്നാലെ തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ വിവാദം ഉയർന്നിരിക്കുകയാണ്.
രാമായണത്തിലെ ബാലി എന്ന കഥാപാത്രം രാമന്റെ തീരുമാനങ്ങളെ കുറിച്ച് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. രാമൻ അയോധ്യയുടെ ചുമതല അദ്ദേഹത്തിന്റെ സഹോദരന് നൽകിയതും ബാലിയുടെ രാജ്യത്തിന്റെ ചുമതല സഹോദരൻ സുഗ്രീവന് നൽകിയതും യുക്തിക്ക് നിരക്കാത്തതാണെന്നും അത് അപ്പോഴത്തെ മാനസികവികാരത്തിൽ സംഭവിച്ചത് പോയതാണെന്നും വൈരമുത്തു പറഞ്ഞു.
വൈരമുത്തുവിന്റെ പരാമർശം മുഖ്യമന്ത്രി സ്റ്റാലിന്‍ അംഗീകരിക്കുന്നുണ്ടോയെന്ന് ബി.ജെ.പി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ചോദിച്ചു. അതേസമയം വിഡ്ഢിയും ഭ്രാന്തനുമായ ഒരാളാണ് വൈരമുത്തു എന്ന് ബി.ജെ.പി വക്താവ് നാരായണൻ തിരുപ്പതി പറഞ്ഞു.
അതേസമയം, വൈരമുത്തു നടത്തിയത് സാഹിത്യ വ്യാഖ്യാനമാണെന്നും മതപരമായ പ്രസംഗമോ രാഷ്ട്രീയ പ്രസംഗമോ അല്ലെന്നും വൈരമുത്തുവിനോട് അടുത്ത വൃത്തങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.