ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ച് പെട്രോളിയം മന്ത്രാലയം. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചത്. സവര്‍ക്കര്‍, ഗാന്ധിജി, ഭഗത് സിങ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങൾ, ചെങ്കോട്ട, ത്രിവർണ പതാക, അശോക ചക്രം എന്നിവയുടെ പശ്ചാത്തലത്തിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്ററിൽ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമില്ലെന്നതും ശ്രദ്ധേയമാണ്. 'ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് നമുക്ക് ഓര്‍മ്മിക്കാം', എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്. എക്സിലാണ് മന്ത്രാലയം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവായ ഗാന്ധിജിയെക്കാൾ ബ്രിട്ടീഷുകാർക്ക് ദയാഹരജിയും നൽകി കാത്തുനിന്ന സവർക്കറെ ഉയർത്തിക്കാട്ടുന്നതും ജവഹർലാൽ നെഹ്‌റുവിനെയും സർദാർ വല്ലഭായ് പട്ടേലിനെയും പൂർണമായും ഇല്ലാതാക്കുന്നതും തന്ത്രമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. സുരേഷ് ഗോപിയാണ് കേന്ദ്ര സഹമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.