ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി ആത്മഹത്യകൾ പരിശോധിക്കുന്നതിന് സംസ്ഥാനങ്ങളിൽ നോഡൽ ഓഫിസർമാരെ നിയമിക്കും. വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക ദൗത്യസംഘത്തെ (എൻ.ടി.എഫ്) സഹായിക്കുന്നതിനാണ് നോഡൽ ഓഫിസർമാരെ നിയമിക്കുന്നത്. സംസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികളും നൂതന ആശയങ്ങളും നോഡൽ ഓഫിസർമാർ എൻ.ടി.എഫുമായി പങ്കിടണം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ മാനസികാരോഗ്യ ആശങ്കകൾ പരിഹരിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കഴിഞ്ഞ മാർച്ചിലാണ് റിട്ട. ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് അധ്യക്ഷനായ 12 അംഗ പ്രത്യേക ദൗത്യസംഘത്തെ സുപ്രീംകോടതി നിയോഗിച്ചത്. രോഹിത് വെമുല, പായൽ തദ്വി എന്നിവരുടെ ആത്മഹത്യയെ തുടർന്ന് മാതാപിതാക്കൾ സമർപ്പിച്ച ഹരജി പരിഗണിച്ചായിരുന്നു സുപ്രീംകോടതി നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ്, വിവേചനം, അക്കാദമിക് സമ്മർദം, വിദ്യാർഥികളുടെ മേലുള്ള സാമ്പത്തിക ഭാരം തുടങ്ങി വിവിധ തലത്തിലുള്ള പരിശോധനയാണ് എൻ.ടി.എഫ് നടത്തുന്നത്.
ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജുക്കേഷന്‍ (എ.ഐ.എസ്.എച്ച്.ഇ) കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളജുകൾ എന്നിവ സെപ്റ്റംബർ 12നകം സർവേകൾക്ക് വിശദമായ പ്രതികരണങ്ങൾ നൽകണമെന്ന് എൻ.ടി.എഫ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ, ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള റെഗുലേറ്ററി ബോഡികളോടും സർവേയിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.
എൻ.ടി.എഫ് ആരംഭിച്ച വെബ്സൈറ്റ് വഴി 80,000ത്തിലധികം വിദ്യാർഥികൾ, 10000 അധ്യാപകർ, 15,000 രക്ഷിതാക്കൾ, സമൂഹത്തിന്റെ വിവിധ തലത്തിലുള്ള മറ്റ് 8,000 പേരും സർവേകളിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 700 ലധികം മാനസികാരോഗ്യ വിദഗ്ധരും സർവേയിൽ പങ്കെടുത്തതായി എൻ.ടി.എഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.