ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് പ്രസിഡന്‍റായി അബിൻ വർക്കിയെ ചുമതലപ്പെടത്തണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്ത്. അബിനെ തഴയരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് 30 സംസ്ഥാന ഭാരവാഹികൾ കത്തയച്ചു. കത്തയച്ചവരിൽ മൂന്ന് ജില്ലാ അധ്യക്ഷൻമാരും ഉൾപ്പെടുന്നുണ്ട്. സമുദായ സന്തുലിതത്വം ചൂണ്ടികാട്ടി ചെരുപ്പിനൊത്ത് കാല് മുറിക്കരുതെന്ന് കത്തിൽ പറയുന്നുണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ് ഇതില്‍ നിര്‍ണായകമാവുക.
രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ച ഒഴിവിലേക്ക് പകരക്കാരനെ തേടുമ്പോൾ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുളിയിലിനാണ് പ്രധാന പരിഗണന. സംസ്ഥാന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി അറുപതിനായിരത്തോളം വോട്ട് അബിൻ വർക്കി നേടിയിരുന്നു.
എന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഗ്രൂപ്പിൽ അബിൻ വർക്കിക്കെതിരെ രാഹുൽ അനുകൂലികൾ ആരോപണമുന്നയിച്ചു. അബിൻ വർക്കിയെ കട്ടപ്പയാക്കിയായിരുന്നു വിമർശനം. 'തോളിൽ കയ്യിട്ടു നടന്നവന്റെ കുത്തിന് ആഴമേറും' എന്നായിരുന്നു വിമർശനം.
രാഹുലിനെതിരായ നീക്കത്തിനു പിന്നിൽ മാധ്യമങ്ങളും സി.പി.എമ്മോ ബി.ജെ.പിയോ അല്ല. നമുക്കിടയിലുള്ള കട്ടപ്പന്മാർ എന്നും വിമർശനം ഉയർന്നു. ഏറ്റുമുട്ടൽ ശക്തമായതോടെ നേതാക്കൾ ഇടപെട്ടു. ഗ്രൂപ്പിൽ സന്ദേശം അയക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും അടുത്ത അനുയായി ആയ വിജിൽ മോഹനൻ അടക്കമുള്ളവരാണ് വിമർശനമുയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.