കണ്ണൂർ: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിൽ പ്രതിഷേധിച്ച സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദൻ. തന്‍റെ യോഗ്യതക്ക് ആരുടെയും സമ്മതപത്രം ആവശ്യമില്ലെന്നും ഉത്തരവാദിത്തം ഏൽപ്പിച്ചവർക്ക് താനാരാണ് അറിയാമെന്നും സദാനന്ദൻ വ്യക്തമാക്കി.
എന്‍റെ നാടിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പ്രസ്ഥാനം പഠിപ്പിച്ചിട്ടുണ്ട്. പലരും തന്നിട്ടുള്ള അംഗീകാരങ്ങൾ കടലാസിൽ എഴുതി ആരുടെയും മുമ്പിൽ സമർപ്പിക്കാൻ ഉദ്ദേശമില്ലെന്നും സദാനന്ദൻ പറഞ്ഞു.
കഴിഞ്ഞ കാലത്തെ കാര്യങ്ങൾ ഇനി ചർച്ചയാക്കേണ്ടതില്ലെന്നും സദാനന്ദൻ കൂട്ടിച്ചേർത്തു. ബി.ജെ.പി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായ സി. സദാനന്ദനെ രാജ്യസഭയിലേക്ക് നിർദേശിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് പി. ജയരാജൻ രംഗത്തെത്തിയിരുന്നു. കറ കളഞ്ഞ ഒരു ആർ.എസ്.എസ് നേതാവിനെ കഴിഞ്ഞ ദിവസം രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്ത വാർത്ത കേട്ടു. സാധാരണ വിവിധ മേഖലകളിൽ പ്രവീണ്യമുള്ള അതിപ്രശസ്തരെ ആണ് രാഷ്‌ട്രപതി നാമനിർദേശം ചെയ്യാറുള്ളതെന്നും ഇദ്ദേഹത്തിന്റെ പ്രവീണ്യം ഏത് മേഖലയിൽ ആണെന്ന് ഈ വാർത്ത വായിക്കുന്നവർക്ക് ബോധ്യപ്പെടുമെന്നുമാണ് പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത്.
കറ കളഞ്ഞ ഒരു ആർ.എസ്.എസ് നേതാവിനെ കഴിഞ്ഞ ദിവസം രാഷ്‌ട്രപതി രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്ത വാർത്ത കഴിഞ്ഞ ദിവസം കേട്ടു. മലയാള മാധ്യമങ്ങൾ അത് ആഘോഷിക്കുന്ന കാഴ്ച നാം കണ്ടു. സി.പി.(എം) അക്രമരാഷ്ട്രീയം എന്ന് പറഞ്ഞു പച്ചനുണ പ്രചരിപ്പിക്കുന്നതും കണ്ടു.
സാധാരണ വിവിധ മേഖലകളിൽ പ്രവീണ്യമുള്ള അതിപ്രശസ്തരെ ആണ് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്യാറുള്ളത്. ഇദ്ദേഹത്തിന്റെ പ്രവീണ്യം ഏത് മേഖലയിൽ ആണെന്ന് ഈ വാർത്ത വായിക്കുന്നവർക്ക് ബോധ്യപ്പെടും.
കഴിഞ്ഞ മാസമാണ് ആർ.എസ്.എസ് ബോംബേറിൽ കാൽ നഷ്ടപ്പെട്ട ഡോ. അഷ്‌നയുടെ വിവാഹം നടന്നത്. വലിയ വായിൽ പ്രസംഗിക്കുന്ന ഒരൊറ്റ യു.ഡി.എഫ് നേതാക്കളോ മാധ്യമങ്ങളോ ആർ.എസ്.എസ് എന്ന പേര് പോലും മിണ്ടിയത് നാം കണ്ടില്ല...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.