കൊല്ലം: മുൻ മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന അഡ്വ. സി.വി. പത്മരാജൻ (93) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകീട്ട് ആറോടെയായിരുന്നു അന്ത്യം.
1982ൽ ചാത്തന്നൂരിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമ വികസന, ഫിഷറീസ് മന്ത്രിയായി. മന്ത്രിസഭയിൽനിന്ന് രാജിവെച്ചാണ് കെ.പി.സി.സി പ്രസിഡന്റായത്. ഈ കാലത്താണ് ഇന്ദിരാഭവൻ സ്ഥിതി ചെയ്യുന്ന സ്ഥലം അദ്ദേഹത്തിന്റെ പേരിൽ വാങ്ങിയത്. 1991ൽ വീണ്ടും വിജയിച്ച് മന്ത്രിയായി.
വൈദ്യുതി- കയർ വകുപ്പുകളാണ് കൈകാര്യം ചെയ്തത്. 1991ൽ കെ. കരുണാകരൻ അപകടത്തിൽപെട്ട് അമേരിക്കയിൽ ചികിത്സക്ക് പോയപ്പോൾ ഏതാനും മാസം ആക്ടിങ് മുഖ്യമന്ത്രിയായി. 1994ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ ധനം-കയർ- ദേവസ്വം മന്ത്രിയായും പ്രവർത്തിച്ചു. കുറച്ചു കാലം ആസൂത്രണ ബോർഡ് വൈസ് ചെയർമാനുമായി. കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ സ്ഥാപകരിൽ പ്രധാനിയാണ്. 2006ലെ നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ കെ.പി.സി.സി നിയോഗിച്ച കമീഷൻ ചെയർമാനായിരുന്നു.
പരവൂർ ഏഴിയത്ത് കെ. വേലു വൈദ്യരുടെയും കുന്നത്ത് എം.കെ. തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22 നാണ് ജനനം. ബിരുദം നേടിയ ശേഷം പരവൂരിൽ അധ്യാപകനായി. നിയമ ബിരുദമെടുത്ത് പരവൂരിൽ പ്രാക്ടീസ് തുടങ്ങി. കൊല്ലത്ത് ജില്ല ഗവ. പ്ലീഡർ പദവിയിലടക്കം ദീർഘകാലം പ്രവർത്തിച്ചു.
1968 മുതല്‍ കൊല്ലം സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ്, പരവൂര്‍ എസ്.എന്‍.വി. സമാജം ട്രഷറര്‍, എസ്.എന്‍.വി. സ്കൂള്‍ മാനേജര്‍, എസ്.എന്‍.വി. ബാങ്ക് ട്രഷറര്‍, കൊല്ലം ക്ഷീരോത്പാദക സഹകരണസംഘം ഡയറക്ടര്‍, ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, സഹകരണ സ്പിന്നിങ് മില്‍ സ്ഥാപക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം എന്നീ പദവികൾ വഹിച്ചു. മുതിർന്ന അഭിഭാഷക അഡ്വ. വസന്തകുമാരിയാണ് ഭാര്യ. മക്കൾ: സജി, അനി (ഇരുവരും എൻജിനീയർമാർ).
മൃതദേഹം കൊല്ലം ആനന്ദവല്ലീശ്വരത്തെ വസന്ത വിഹാറിൽ വ്യാഴാഴ്ച ഉച്ചവരെ പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് ഒന്നിന് കൊല്ലം സഹകരണ അർബൻ ബാങ്കിൽ പൊതുദർശനം. അവിടെനിന്ന് ഡി.സി.സി ഓഫിസിലേക്ക് കൊണ്ടുവരും. ഉച്ചകഴിഞ്ഞ് മൂന്നരക്ക് വിലാപ യാത്രയായി മൃതദേഹം പരവൂരിലെ കുടുംബ വീട്ടിലെത്തിക്കും. വൈകുന്നേരം നാലിന് കുടുംബ വീടിനോടു ചേർന്ന് സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടക്കും.
സി.വി. പത്മരാജന്റെ നിര്യാണത്തെ തുടര്‍ന്ന് കെ.പി.സി.സി ജൂലൈ 17,18 തീയതികളില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നേ ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടി ഒഴിച്ചുള്ള മുഴുവന്‍ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായും അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.