വേടന് താൽകാലിക ആശ്വാസം; ബലാത്സംഗക്കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈകോടതി

കൊച്ചി: യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്‍റെ (ഹിരണ്‍ദാസ് മുരളി) അറസ്റ്റ്‌ തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഹൈകോടതി നീട്ടി. തിങ്കളാഴ്ചക്കുള്ളിൽ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തെളിവുകൾ സമർപ്പിക്കാനായി പരാതിക്കാരിയുടെ അഭിഭാഷക കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കേസ് ഇനി പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.

വേടന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം നടന്നു. ഫേസ്ബുക്ക് പോസ്റ്റുകൾ എപ്പോഴും തെളിവുകളായി സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി എന്നത് കൊണ്ട് മാത്രം ബലാത്സംഗക്കുറ്റം നിലനില്‍ക്കണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിൽ കൂടുതല്‍ തെളിവുകൾ ഹാജരാക്കാനാണ് തിങ്കളാഴ്ച വരെ കോടതി സമയം അനുവദിച്ചിരിക്കുന്നത്.

അതിനിടെ, ചൊവ്വാഴ്ച നടന്ന വാദത്തില്‍ പരാതിക്കാരി വേടനെതിരെ ഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. വിവാഹവാഗ്ദാനം നല്‍കി വേടന്‍ പീഡിപ്പിച്ചു. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചുപോയി. ഇതോടെ മാനസികനില തകരാറിലായി. കാലങ്ങളോളം ചികിത്സ തേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണജീവിതത്തിലേക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു.

ചൊവ്വാഴ്ചത്തെ വാദത്തിനിടെ കോടതി ചില സുപ്രധാന ചോദ്യങ്ങളും ഉന്നയിച്ചു. പരസ്പരം സ്‌നേഹത്തിലായിരുന്ന സമയത്തുണ്ടായ ലൈംഗികബന്ധം ബലാത്സംഗക്കുറ്റമാകുമോ എന്നായിരുന്നു ഹൈകോടതിയുടെ പ്രധാന ചോദ്യം. വേടനെതിരെ സമാനമായ മറ്റ് പരാതികള്‍ ഉണ്ടെന്നും പരാതിക്കാരി അറിയിച്ചു. എന്നാൽ, ഓരോ ആരോപണങ്ങളും പ്രത്യേകം പ്രത്യേകമായി മാത്രമേ പരിഗണിക്കാനാകൂ എന്ന് കോടതി അറിയിച്ചു.

Tags:    
News Summary - High court extends arrest of vedan's sexual assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.